ഡൽഹി: ബുരാരിയിൽ നടന്ന 'ഹിന്ദു മഹാപഞ്ചായത്തില്‍' വര്‍ഗ്ഗീയ പ്രസംഗം നടത്തിയ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. യതി നരസിംഹാനന്ദ സരസ്വതി, സുദർശൻ ന്യൂസിന്റെ ചീഫ് എഡിറ്റർ സുരേഷ് ചവാങ്കെ എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന വിധത്തില്‍ സംസാരിക്കുകയും ഇതര സമുദായങ്ങളെ ആക്രമിക്കാന്‍ പ്രേരണ നല്‍കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 188 പ്രകാരമാണ് കേസെടുത്തതെന്ന് നോർത്ത് വെസ്റ്റ് ഡൽഹി പോലീസ് കമ്മീഷണർ ഉഷ രംഗ്‌നാനി പറഞ്ഞു.
'ഇന്ത്യയില്‍ എപ്പോഴെങ്കിലും ഒരു മുസ്ലിം പ്രധാനമന്ത്രി വരുമെന്നായാല്‍ നമ്മള്‍ ആയുധം കയ്യിലെടുക്കണമെന്നാണ്' ഗാസിയാബാദിലെ ദസ്‌നാ ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ നരസിംഹാനന്ദ് ആഹ്വാനം ചെയ്തത്. 'ഒരു മുസ്ലിം പ്രധാനമന്ത്രിയായാല്‍ 40 ശതമാനം ഹിന്ദുക്കളും കൊല്ലപ്പെടും. ഇതാണ് ഹിന്ദുക്കളുടെ ഭാവി. അങ്ങനെ സംഭാവിക്കാതിരിക്കണമെങ്കില്‍ നിങ്ങള്‍ ആയുധം കയ്യിലേന്തിയ മനുഷ്യരാകണം' എന്നാണ് അയാള്‍ പറഞ്ഞത്. ഇന്ത്യയിലെ ഹിന്ദുക്കൾക്ക് നൽകുന്ന അതേ അവകാശങ്ങൾ മുസ്ലീങ്ങൾക്കും നൽകരുതെന്നാണ് സുദർശൻ ന്യൂസ് എഡിറ്റർ ചവാൻകെ പറഞ്ഞത്. പാകിസ്ഥാനിൽ ഹിന്ദുക്കൾക്ക് ലഭിക്കുന്ന അതേ പരിഗണന ഇവിടെ മുസ്ലീങ്ങൾക്ക് നല്‍കിയാല്‍ മതിയെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പോലീസ് അനുമതി നിഷേധിച്ചിട്ടും ഹിന്ദു മഹാപഞ്ചായത്ത് സംഘടിപ്പിച്ചതിന് സംഘാടകര്‍ക്കെതിരെ വേറെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമവുമുണ്ടായി. ന്യൂസ്‌ലൗൺഡ്രിയുടെ റിപ്പോർട്ടർമാരായ ശിവാംഗി സക്‌സേന, റോണക് ഭട്ട് എന്നിവരെയാണ് വളഞ്ഞിട്ട് ആക്രമിച്ചത്. അതിലും ഐപിസി 354, 323 പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ഡൽഹി പോലീസ് കമ്മീഷണർ പറഞ്ഞു.