കൊച്ചി: കെ റെയില്‍ പദ്ധതിക്ക് വേണ്ടി കല്ലിട്ട ഭൂമിക്ക് സഹകരണ ബാങ്കുകള്‍ വായ്പ നിഷേധിക്കാന്‍ പാടില്ലെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. സര്‍വ്വേ കല്ല് സ്ഥാപിച്ച ഭൂമിക്ക് വായ്പ നല്‍കിയാല്‍ ബാങ്കുകള്‍ക്ക് നഷ്ടമുണ്ടാകില്ല. സ്ഥലം ഏറ്റെടുക്കുമ്പോള്‍ ബാങ്കിനുളള ബാധ്യത കൂടി തീർത്ത ശേഷമായിരിക്കും നടപടികൾ. അതിനാല്‍ വായ്പ നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി കെ റെയില്‍ എന്നെഴുതിയ അതിരടയാള കല്ലുകള്‍ സ്ഥാപിച്ച സ്ഥലം ഈട് വെച്ച് വായ്പ്പ എടുക്കുന്നതിന് തടസമില്ലെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാലും നേരത്തെ വ്യക്തമാക്കിയിരുന്നു. ബാങ്കുകള്‍ ലോണ്‍ നല്‍കാതിരുന്നാല്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം, എറണാകുളത്ത് കുട്ടികളെ പുറത്താക്കി ജപ്തി നടത്തിയ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിനോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ടെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. അര്‍ബന്‍ ബാങ്ക് റിസര്‍വ് ബാങ്കിന് കീഴിലാണ്. താമസിക്കാൻ ഇടമില്ലാതെ ആരെയും ജപ്തി ചെയ്ത് ഇറക്കിവിടാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹൃദ്രോഗിയായ അജേഷും ഭാര്യയും ആശുപത്രിയിലിരിക്കെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീടിനുപുറത്താക്കിയായിരുന്നു ബാങ്ക് വീട് ജപ്തി ചെയ്തത്. അജേഷ് മുവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപയാണ് ലോണ്‍ എടുത്തിരുന്നത്. എന്നാല്‍ രോഗബാധിതനായതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം ഒരുലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ് അജേഷ് ബാങ്കിന് തിരിച്ചടയ്ക്കാനുളളത്. ഹൃദ്യോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ 5 ദിവസമായി അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.