ജാതി അധിക്ഷേപം നടത്തുക എന്നത് ബിജെപിയെപ്പോലെ കോണ്‍ഗ്രസും ശീലമാക്കിയിരിക്കുകയാണെന്ന് എ എ റഹീം എംപി. തന്നെ തിരുതാ തോമ എന്നുവിളിച്ച് പാര്‍ട്ടിക്കാര്‍ അധിക്ഷേപിച്ചിട്ടുണ്ടെന്ന കെ വി തോമസിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു എ എ റഹീമിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകന്‍ എന്നുവിളിച്ച് ആക്ഷേപിച്ച അതേ കോണ്‍ഗ്രസാണ് കെ വി തോമസിനെ തിരുതാ തോമ എന്ന് ആക്ഷേപിക്കുന്നതെന്ന് എ എ റഹീം പറഞ്ഞു. ചെത്തുകാരന്റെ മകന്‍ ചെത്താന്‍ പോകണം, ഞങ്ങളെ ഭരിക്കേണ്ടതില്ലെന്നതാണ് കോണ്‍ഗ്രസിന്റെ ബോധമെന്നും ജാതിയും കുലവും പറഞ്ഞ് അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് സംസ്‌കാരത്തിന് പുരോഗമന കേരളം മറുപടി നല്‍കുമെന്നും എ എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
എ എ റഹീമിന്റെ പോസ്റ്റ്
എന്നെ തിരുതാ തോമായെന്നു വിളിച്ചു കോൺഗ്രസ്സുകാർ അവഹേളിക്കുന്നു... അതെ,ഞാൻ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചയാളാണ്." വൈകാരികമായി ശ്രീ കെ വി തോമസ് ഇന്നലെ പറഞ്ഞ വാക്കുകളാണിത്. ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോൺഗ്രസ്സ് ശീലമാക്കിയിരിക്കുന്നു. കേരളത്തിന്റെ സർവ്വാദരണീയനായ മുഖ്യമന്ത്രിയെ 'ചെത്തുകാരന്റെ മകൻ' എന്ന് വിളിച്ചു ആക്ഷേപിക്കാൻ ശ്രമിച്ചതും ഇതേ കോൺഗ്രസാണ്.
ചെത്തുകാരന്റെ മകൻ ചെത്താൻ പോകണമെന്നും ഞങ്ങളെ ഭരിക്കേണ്ടതില്ലെന്നുമാണ് കോൺഗ്രസ്സ് ബോധം. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നും വന്ന ഒരാൾ മീൻ പിടിക്കാൻ പോകേണ്ടതിന് പകരം കോളേജ് അധ്യാപകനാകുന്നു, പലതവണ ജനപ്രതിനിധിയും മന്ത്രിയുമാകുന്നു...'ഇവനൊക്കെ ഇത്രയൊക്കെ ആയത് പോരെ...'തന്റെ കൂടെയുള്ളവരുടെ ഈ മാനസികാവസ്ഥയെ കുറിച്ചാണ് ശ്രീ കെ വി തോമസ് ഇന്നലെ നെഞ്ചുപൊട്ടി പറഞ്ഞത്.
മുഖ്യമന്ത്രിയെ രാഷ്ട്രീയമായി നേരിടാനും, കെ വി തോമസിനെ, രാജ്യത്തിന്റെ ഭാവിയെക്കുറിച്ചു ചർച്ചചെയ്യുന്ന ഒരു സെമിനാറിൽ നിന്ന് എന്തിന് വിലക്കുന്നു എന്ന് യുക്തിസഹമായി വിശദീകരിക്കാനും കഴിയാതെവരുമ്പോൾ, ജാതിയും കുലവും പറഞ്ഞു അധിക്ഷേപിക്കുന്ന കോൺഗ്രസ്സ് സംസ്കാരത്തിന് പുരോഗമന കേരളം മറുപടി നൽകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക