കൊച്ചി: നടന്‍ ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസിലെ എട്ടാം പ്രതി സായ് ശങ്കര്‍ അറസ്റ്റില്‍. സൈബര്‍ ഹാക്കാറായ സായ് ശങ്കറിനെ തെളിവുകള്‍ നശിപ്പിച്ചതിന്‍റെ പേരിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വ്യക്തമാക്കാമെന്ന് സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള 201, 204 വകുപ്പുകൾ ചുമത്തി ആണ് അറസ്റ്റ്. സായ് ശങ്കരിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം സായ് ശങ്കർ ഹൈക്കോടതിയിൽ ഉന്നയിച്ചത്. ഇത് അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് തനിക്ക് ഉപദ്രവം ഉണ്ടായിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയെന്ന പേരില്‍ തന്‍റെ ഒപ്പ് വാങ്ങിച്ച് ദിലീപിന്‍റെ അഭിഭാഷകര്‍ എഴുതിച്ചേര്‍ത്ത കള്ളപ്പരാതിയാണിതെന്നും സായ് ശങ്കര്‍ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി ആലുവ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ട് വന്നപ്പോഴാണ് സായ് ശങ്കര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് ഇക്കാര്യം വ്യക്തമാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദിലീപ് ഒന്നാം പ്രതിയായ വധഗൂഢാലോചന കേസിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു സായ് ശങ്കറിന്‍റെ മൂൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നത്. കൂടാതെ സൈബര്‍ തെളിവുകള്‍ നശിപ്പിച്ചതില്‍ ദിലീപിന്‍റെ അഭിഭാഷകനായ ബി. രാമന്‍പിളളയുടെ പേര് പറയണമെന്ന് അന്വേഷണസംഘം നിര്‍ബന്ധിച്ചുവെന്നും മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ സായ് ശങ്കര്‍ പറഞ്ഞിരുന്നു. ദിലീപിന്റെ മൊബൈൽ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് ഹാക്കർ സായ് ശങ്കർ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ പൊലീസ് പീഡനം ആരോപിച്ച് ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ലഭിക്കുന്നതിനായി അന്വേഷണ സംഘത്തെ കുറ്റപ്പെടുത്തി കൊണ്ടുള്ള ആരോപണങ്ങള്‍ എഴുതി ചേര്‍ത്തതില്‍ താനല്ലായെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ളയാണെന്നുമാണ് സായ് ശങ്കര്‍ പറയുന്നത്.