സംസ്ഥാനങ്ങള്‍ ആശയ വിനിമയത്തിനായി ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ എം പിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്‍റുമായ എ എ റഹീം. ഇന്ത്യക്കാരന്റെ പ്രശ്നം ഏതു ഭാഷയിൽ സംസാരിക്കും എന്നല്ല, എങ്ങനെ ജീവിക്കും എന്നതാണ്. വില കയറ്റത്താല്‍ ജനജീവിതം പൊള്ളുകയാണ്. ഓരോ ദിവസവും ഇന്ധന വില വർധിപ്പിക്കുന്നു. പൊതു സ്വത്ത് കോർപ്പറേറ്റുകൾക്ക് വിൽക്കുന്നു- എ എ റഹിം പറഞ്ഞു. ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു സംസ്കാരം എന്നത് ആർഎസ്എസ് അജണ്ടയാണ്. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ എന്ന സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് അമിത് ഷാ ആവർത്തിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്നും റഹിം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഹിന്ദി ഇതര ഭാഷക്കാർ ഇംഗ്ലീഷിനു പകരം പൊതു ഭാഷയായി ഹിന്ദി ഉപയോഗിക്കണം എന്ന അമിത്ഷായുടെ പ്രഖ്യാപനം രാജ്യത്തിന്റെ ബഹുസ്വരതയ്ക്കുനേരെയുള്ള കടന്നാക്രമണമാണ്. 'ഒരു രാഷ്ട്രം,ഒരു ഭാഷ,ഒരു സംസ്കാരം' എന്നത് ആർഎസ്എസ് അജണ്ടയാണ്. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ - സംഘപരിവാറിന്റെ ഈ രാഷ്ട്രീയ ലക്ഷ്യമാണ് അമിത്ഷാ ആവർത്തിച്ചത്. ഇത് അംഗീകരിക്കാനാകില്ല. ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകൾക്കും ഹിന്ദിഭാഷയ്ക്കുള്ള തുല്യ പ്രാധാന്യവും പ്രസക്തിയുമുണ്ട്. അത് നിഷേധിക്കാൻ അനുവദിക്കില്ല. ഭരണഘടനയുടെ ഹൃദയം തന്നെ ബഹുസ്വരതയാണ്. ഭാഷാപരമായ വൈവിധ്യങ്ങൾ തകർക്കാൻ നമ്മൾ അനുവദിക്കരുത്.
വില കയറ്റത്താല്‍ ജനജീവിതം പൊള്ളുകയാണ്. ഓരോദിവസവും ഇന്ധന വില വർധിപ്പിക്കുന്നു. പൊതു സ്വത്ത് കോർപ്പറേറ്റുകൾക്ക് വിൽക്കുന്നു. സാധാരണ ഇന്ത്യക്കാരന്റെ പ്രശ്നം ഏതു ഭാഷയിൽ സംസാരിക്കും എന്നല്ല, എങ്ങനെ ജീവിക്കും എന്നതാണ്. ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ നിന്നും ചർച്ചയെ വഴിതിരിച്ചു വിടാനാണ് ഇത്തരം വിഷം വമിപ്പിക്കുന്ന പ്രസ്താവനകളുടെ മറ്റൊരു ലക്ഷ്യം. വിഭജിപ്പിച്ചു ഭരിക്കാൻ ശ്രമിക്കുകയാണ് ബിജെപി. ഹിന്ദിഭാഷ എല്ലാവരിലും അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ ശബ്ദമുയർത്തുക. ദുരിതമനുഭവിക്കുന്ന എല്ലാ മതക്കാരും, എല്ലാ ഭാഷക്കാരും ജനവിരുദ്ധ ഭരണത്തിനെതിരെ ഒരൊറ്റ ശബ്ദമാവുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക