കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ 3 അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ്. സാക്ഷികളെ സ്വാധീനിക്കാന്‍ അഭിഭാഷകര്‍ ശ്രമിച്ചുവെന്ന അതിജീവിതയുടെ പരാതിയിലാണ് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ബി രാമൻ പിള്ള, സുജേഷ് മേനോൻ, ഫിലിപ്പ് വർഗീസ് എന്നിവരോട് രണ്ടാഴ്ച്ചക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രതികളുമായി ചേര്‍ന്ന് ഇരുപതിലധികം ആളുകളുടെ മൊഴി മാറ്റാന്‍ അഭിഭാഷകര്‍ കൂട്ടുനിന്നുവെന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് അതിജീവിത പരാതിയില്‍ ആവശ്യപ്പെടുന്നത്.
അഭിഭാഷകര്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ആദ്യം നല്‍കിയ പരാതി ബാര്‍ കൌണ്‍സില്‍ തള്ളിയിരുന്നു. പരാതിയിൽ തെറ്റുകളുണ്ടെന്നും, അത് തിരുത്തി പരാതി രേഖാമൂലം നൽകണമെന്നുമാണ് ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടത്. പരാതി ലഭിച്ചാല്‍ വ്യക്തമായ അന്വേഷണമുണ്ടാകുമെന്നും വിഷയത്തെ അതീവ ഗൗരവത്തോടെയാണ് ബാര്‍ കൗണ്‍സില്‍ നോക്കിക്കാണുന്നതെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അനില്‍ കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. അതിജീവിത നല്‍കിയത് ചട്ടപ്രകാരമുള്ള പരാതിയല്ലെന്നും മാറ്റി നല്‍കണമെന്നും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അവര്‍ ചട്ട പ്രകാരമുള്ള പരാതി നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഭിഭാഷകര്‍ നല്‍കുന്ന മറുപടി കൗണ്‍സില്‍ പരിശോധിക്കുകയും അതിന്‍റെ പകര്‍പ്പ് പരാതിക്കാരിക്ക് നല്‍കുകയും ചെയ്യും. തുടര്‍ന്ന് അവരുടെ ഭാഗവും ബാര്‍ കൗണ്‍സില്‍ കേള്‍ക്കും. പിന്നീട് വിഷയം ജനറൽ കൗൺസിലിൽ വച്ച ശേഷം അച്ചടക്ക നടപടി ആവശ്യമെങ്കില്‍ അത് സ്വീകരിക്കുമെന്നാണ് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഉറപ്പ് നല്‍കുന്നത്.