ഇന്ധനവില വർധനവിനെ (Fuel Price Hike) കുറിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് (Smriti Irani) നേരിട്ട് ചോദിച്ച് മഹിളാ കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷ നെറ്റാ ഡിസൂസ. അപ്രതീക്ഷിത ചോദ്യത്തിനുമുന്നില്‍ പകച്ച സ്മൃതി ഇറാനി രാജ്യത്തെ കോടിക്കണക്കിനു ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കിയതിനെ കുറിച്ചാണ് മറുപടി പറഞ്ഞത്. എന്നാല്‍ നെറ്റാ ഡിസൂസ ഇന്ധന വിലവര്‍ധനവിനെകുറിച്ചുള്ള ചോദ്യം തുടര്‍ന്നു. അത് നേരിയ തര്‍ക്കത്തിലേക്കും വഴിവെച്ചു. ഡൽഹി-ഗുവാഹത്തി വിമാന യാത്രക്കിടെയാണ് സംഭവം.
എൽപിജി സിലിണ്ടർ വില വർധനവ് സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നെറ്റാ ഡിസൂസ മൊബൈലിൽ ദൃശ്യങ്ങൾ പകര്‍ത്തി. പിന്നാലെ ട്വിറ്ററിലൂടെ ദൃശ്യങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. സ്മൃതി ഇറാനിയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നതായി വീഡിയോയില്‍ കാണാം. സംഭവത്തോട് സ്മൃതി ഇറാനി ഇതുവരെ പ്രതികരിച്ചിട്ടില്ല. മന്ത്രിയെ ടാഗ് ചെയ്‌തുകൊണ്ടാണ് നെറ്റാ ഡിസൂസയുടെ ട്വീറ്റ്. 'ജനങ്ങളെ ശ്വാസംമുട്ടിക്കുന്ന ഇന്ധനവില വര്‍ധനവിനെ കുറിച്ചു ചോദിക്കുമ്പോള്‍ കുറേ വാക്സിന്‍ നല്‍കിയില്ലേ എന്നാണു മന്ത്രിയുടെ മറുപടി. സാധാരണക്കാരുടെ ദുരിതങ്ങളോട് ഇവരുടെ പ്രതികരണം ഇങ്ങനെയാണ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിവെച്ച് അടിവെച്ച് ഉയരുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് നാല് മാസം ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും.