ഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി എസ് പി കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറായില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബി എസ് പി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശില്‍ അധികാരത്തിലിരിക്കുമ്പോഴും ഇല്ലാത്തപ്പോഴും ഒന്നും ചെയ്യാന്‍ സാധിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ബി എസ് പിയെ വിമര്‍ശിക്കുന്നതിനുപകരം സ്വന്തം നിലനില്‍പ്പിനെക്കുറിച്ചാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചിന്തിക്കേണ്ടതെന്നും മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് മായാവതി രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തളളിയത്.
'ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുമുന്‍പ് കോണ്‍ഗ്രസ് നൂറുവട്ടം ചിന്തിക്കണം. ബിജെപിയെ വിജയിക്കാന്‍ അവര്‍ക്കായിട്ടില്ല. എന്നിട്ടും അവര്‍ ബി എസ് പിയെയാണ് വിമര്‍ശിക്കുന്നത്. കാന്‍ഷി റാം സി ഐ എ ഏജന്റാണെന്ന് പറഞ്ഞ് രാജീവ് ഗാന്ധി ബി എസ് പിയെ അപമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മക്കളും അച്ഛന്റെ പാത പിന്തുടര്‍ന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു എന്ന് ആര്‍ക്കാണ് അറിയാത്തത്. മറ്റൊരു പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നതിനുമുന്‍പ് സ്വന്തം പാര്‍ട്ടിയുടെ കാര്യം നോക്കൂ. സ്വന്തം കുടുംബത്തെ നന്നാക്കിയിട്ടുപോരെ മറ്റുളളവരെ നന്നാക്കുന്നത്'-മായാവതി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സഖ്യ നിര്‍ദേശം തളളി ബി എസ് പി ബിജെപിക്ക് അനായാസ വിജയം സമ്മാനിച്ചു. മായാവതിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചിട്ടും അവര്‍ സഖ്യ ചര്‍ച്ചയ്ക്ക് തയാറായില്ല. സി ബി ഐ, ഇ ഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഭയന്ന് അവർ കളംവിടുകയായിരുന്നു എന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്.