കണ്ണൂര്‍: അന്തരിച്ച സി പി എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോസഫൈന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് നല്‍കി. ജോസഫൈന്റെ ആഗ്രഹപ്രകാരം മെഡിക്കല്‍ കോളേജ് വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായാണ് മൃതദേഹം കൈമാറിയത്. സി പി എം എറണാകുളം ജനറല്‍ സെക്രട്ടറി സി എന്‍ മോഹനനും ജോസഫൈന്റെ മകന്‍ മനു മത്തായിയും ചേര്‍ന്നാണ് മൃതശരീരം കളമശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കൈമാറിയത്.
രാവിലെ എട്ടുമുതല്‍ അങ്കമാലി സി എസ് എ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചതിനുശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മൃതദേഹം മെഡിക്കല്‍ കോളേജിലെത്തിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് എ കെ ജി സഹകരണ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന എം സി ജോസഫൈന്‍ ഇന്നലെ ഉച്ചയോടെയാണ് അന്തരിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ച നേതാവാണ് ജോസഫൈന്‍. വിദ്യാർഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1978-ൽ സിപിഐ എം അംഗത്വം. 1984-ൽ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987-ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി.
2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമാണ്. 1996-ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്‌പിറ്റൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989-ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു.
അടിമുടി ഒരു സിപിഎമ്മുകാരിയിരുന്നു എം സി ജോസഫൈന്‍. സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷയായിരിക്കെപോലും വിട്ടു വീഴ്ചയില്ലാത്ത നിലപാടുകളുടെ പേരിൽ പലവട്ടം പഴി കേട്ടിട്ടുള്ള നേതാവാണ് അവര്‍. പാർട്ടിയുടെ സംഘടനാ രംഗത്തായിരുന്നു ദീർഘനാളായി പ്രവർത്തനം, അച്യുതാനന്ദൻ വിഭാഗത്തിൽ ഉറച്ചു നിന്ന നേതാവ്. പാർട്ടി വിഭാഗീയതയുടെ പേരിൽ തെരഞ്ഞെടുപ്പ് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടും ഉറച്ചു നിന്നു. ഒരു വട്ടം ജിസിഡിഎ ചെയർപേഴ്സണായി. സിപിഎം വിഭാഗീയത കത്തി നിന്ന സമയത്തും വിഎസ്സിനൊപ്പം ഉറച്ചുനിന്ന അവർക്ക് പാർട്ടിയായിരുന്നു ഏറ്റവും വലുത്.