സി പി എം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന എം.സി. ജോസഫൈന്റെ മരണത്തിന് പിന്നാലെയുണ്ടായ സൈബര്‍ വിദ്വേഷത്തിനെതിരെ പ്രതികരണവുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത്. മരണത്തെപ്പോലും പരിഹസിക്കുന്ന 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന മട്ടിലുള്ള മനുഷ്യരേക്കാൾ ആയിരമിരട്ടി മൂല്യം അവരുടെ മൃതശരീരത്തിനുണ്ട്. താൻ കൊന്ന മനുഷ്യരുടെ തലയോടു കൊണ്ട് പേപ്പർ വെയിറ്റുണ്ടാക്കിക്കളിക്കുന്ന ഹിറ്റ്ലറിൻ്റെ മനോഗതിക്കാർക്കത് മനസ്സിലാകണമെന്നില്ല. മനസ്സിലാക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല. സാമൂഹ്യവളർച്ചയുടെ ഒരു വികസിതഘട്ടം വിദൂരഭാവിയിലെങ്കിലും അവർക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയേ നിർവ്വാഹമുള്ളൂവെന്നും ദീപാ നിഷാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
'മൃതശരീരത്തെ ദഹിപ്പിക്കുകയാണോ മറവു ചെയ്യുകയാണോ നല്ലത്?' - എന്ന ചോദ്യത്തിന് മറുപടിയായി മരിച്ചാല്‍ ചക്കിലാട്ടി തെങ്ങിന് വളമായി ഇടാനാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. മരിച്ചാൽ നിങ്ങളുടെ മൃതശരീരം വൈദ്യപഠനത്തിന് നല്‍കാനാണ് ശാസ്ത്രം അഭ്യര്‍ത്ഥിക്കുന്നത്. മരണത്തോടുള്ള മനുഷ്യരുടെ സമീപനങ്ങൾ വ്യത്യസ്തമായിരിക്കും. ജീവിച്ചിരിക്കുമ്പോൾ ജാതിമതരഹിതരായി ജീവിച്ച പലരും മരിക്കുമ്പോള്‍ സ്വജാതിയില്‍ത്തന്നെ മരിക്കുന്നതും സമുദായറീത്തുകൾ നെഞ്ചിൽ ചുമന്ന് കിടക്കുന്നതും സ്വര്‍ഗപ്രാപ്തിക്കോ മോക്ഷത്തിനോ വേണ്ടി സമുദായശ്മശാനത്തില്‍ തന്നെ അടക്കപ്പെടുന്നതുമായ കാഴ്ചകൾ ചുറ്റും സുലഭമാണ്. അതിന് മരിച്ചവരെ പഴിച്ചിട്ട് കാര്യവുമില്ല.
എം സി ജോസഫൈൻ തൻ്റെ ശരീരത്തിൻ്റെ സാമൂഹികധർമ്മം നിറവേറ്റിയാണ് ജീവിതത്തിൽ നിന്നും മടങ്ങുന്നത്. അവരുടെ ജീവിതത്തിലുടനീളം അവർ സ്വീകരിച്ച 'വർഗമുദ്ര' ആ മരണത്തിലുമുണ്ട്. വരുംകാലത്ത് തൻ്റെ മൃതശരീരത്തിൻ്റെ സാധ്യതകളെക്കൂടി മുൻകൂട്ടിക്കണ്ട് സ്വന്തം ശരീരത്തെ പഠനാവശ്യാർത്ഥം വിട്ടുകൊടുക്കുന്ന പേപ്പറിൽ ഒപ്പുവെച്ചാണ് തൻ്റെ ഇച്ഛാശക്തി അവർ തെളിയിക്കുന്നത്. ആ വിട്ടുകൊടുക്കൽ സാംസ്കാരികമായ ഒരാവിഷ്കാരം കൂടിയാണ്. അന്തസ്സുറ്റ മടക്കം തന്നെയാണത്. മരണത്തെപ്പോലും പരിഹസിക്കുന്ന 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന മട്ടിലുള്ള മനുഷ്യരേക്കാൾ ആയിരമിരട്ടി മൂല്യം അവരുടെ മൃതശരീരത്തിനുണ്ട്. താൻ കൊന്ന മനുഷ്യരുടെ തലയോടു കൊണ്ട് പേപ്പർ വെയിറ്റുണ്ടാക്കിക്കളിക്കുന്ന ഹിറ്റ്ലറിൻ്റെ മനോഗതിക്കാർക്കത് മനസ്സിലാകണമെന്നില്ല. മനസ്സിലാക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല. സാമൂഹ്യവളർച്ചയുടെ ഒരു വികസിതഘട്ടം വിദൂരഭാവിയിലെങ്കിലും അവർക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയേ നിർവ്വാഹമുള്ളൂ.
'പ്രണാമം' എന്ന ഒറ്റവാക്കിട്ട് സഖാവ് ജോസഫൈൻ്റെ ചിത്രം പങ്കുവെച്ച എൻ്റെ പോസ്റ്റിനു താഴെ കണ്ട കമൻ്റുകൾ സത്യത്തിൽ പേടിപ്പെടുത്തി. 'അവസാനനിമിഷം ഒരിറ്റുവെള്ളം പോലും നേരെ ചൊവ്വേ കുടിക്കാൻ പറ്റിക്കാണില്ല. കാലത്തിൻ്റെ കാവ്യനീതി ' എന്നാണ് ഒരാൾ കമൻ്റിട്ടത്. നെഞ്ചിൽ വെടിയേറ്റും ബോംബ് സ്ഫോടനത്തിലും മരിച്ച സ്വന്തം നേതാക്കളുടെ മരണത്തെ അയാൾ എങ്ങനെയാകും കാണുന്നുണ്ടാകുക?
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക