തൃശൂര്‍: സഹോദരിയുടെ വീട്ടില്‍നിന്ന് ചക്ക കൊണ്ടുവന്നതുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനെത്തുടര്‍ന്ന് അച്ഛന്‍ വീടിന് തീയിട്ടു. അവിണിശേരി ചെമ്പാലിപ്പുറത്ത് സജേഷ് എന്നയാളാണ് സ്വന്തം വീടിന് തീയിട്ടത്. വീട് കത്തിയമര്‍ന്നതോടെ സജേഷിന്റെ മക്കളുടെ പുസ്തകങ്ങളും വസ്ത്രങ്ങളും പത്താംക്ലാസ് പരീക്ഷയുടെ ഹാള്‍ടിക്കറ്റുമെല്ലാം നശിച്ചു. സജേഷിന്റെ പിതാവ് ശ്രീധരന്റെ പരാതിയില്‍ നെടുപുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച്ചയായിരുന്നു സംഭവം. സജേഷിന്റെ സഹോദരിയുടെ വീട്ടില്‍നിന്നും അവരുടെ ഭര്‍ത്താവ് കൊണ്ടുവന്ന ചക്കയെച്ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചത്. സജേഷും സഹോദരീ ഭര്‍ത്താവും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകശ്രമത്തിലേക്കുവരെ എത്തിയിരുന്നു. തര്‍ക്കമുണ്ടായതോടെ സജേഷിന്റെ പിതാവ് മരുമകനോടൊപ്പം അവരുടെ വീട്ടിലേക്ക് മടങ്ങി. പിന്നീട് രാത്രിയിലാണ് സജേഷ് വീടിന് തീയിടുന്നത്. സജേഷ് വീടിനുതീയിട്ട വിവരം അയല്‍വാസികളാണ് പിതാവ് ശ്രീധരനെ അറിയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീയണച്ചെങ്കിലും കുട്ടികളുടെ പുസ്തകങ്ങളും വസ്ത്രങ്ങളുമടക്കം കത്തിനശിച്ചിരുന്നു. സജേഷിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്ത പൊലീസ് കോടതിയില്‍ ഹാജരാക്കിയതിനുശേഷം റിമാന്റുചെയ്തു. സജേഷിന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ പത്താംക്ലാസിലും മറ്റൊരാള്‍ എട്ടാംക്ലാസിലുമാണ് പഠിക്കുന്നത്.