തിരുവനന്തപുരം: ഇന്നലെ സര്‍വ്വീസ് ആരംഭിച്ച കെ എസ് ആര്‍ ടി സിയുടെ കെ- സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്ത ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകുന്നേരം തമ്പാനൂരില്‍നിന്ന് പുറപ്പെട്ട ബസ് തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമെത്തിയപ്പോഴാണ് അപകടമുണ്ടായത്. കെ- സ്വിഫ്റ്റ് എതിരെ വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ബസിന്റെ മുപ്പത്തി അയ്യായിരം രൂപ വിലയുളള സൈഡ് മിറര്‍ ഇളകിയിട്ടുണ്ട്. കെ എസ് ആര്‍ ടി സിയുടെ വര്‍ക്ക് ഷോപ്പില്‍ നിന്നും മറ്റൊരു മിറര്‍ എത്തിച്ചാണ് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ ആളപായമോ യാത്രക്കാര്‍ക്ക് പരിക്കോ ഇല്ല.
ഇന്നലെ വൈകുന്നേരമാണ് കെ എസ് ആര്‍ ടി സിയുടെ അഭിമാന പദ്ധതിയായ കെ- സ്വിഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്തത്. സംസ്ഥാനത്തെ പൊതുഗതാഗതമേഖലയില്‍ പുതുയുഗത്തിന് തുടക്കമായി എന്ന അവകാശവാദവുമായാണ് കെ- സ്വിഫ്റ്റിന് തുടക്കമിട്ടിരിക്കുന്നത്. കെ എസ് ആർ ടി സി ആദ്യമായാണ് സ്ലീപ്പര്‍ സംവിധാനമുളള ബസുകള്‍ നിരത്തിലിറക്കുന്നത്. അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ക്കാണ് കെ- സ്വിഫ്റ്റ് കൂടുതലും ഉപയോഗിക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ എസ് ആര്‍ ടി സിയുടെ ബുക്കിംഗ് വെബ്‌സൈറ്റായ www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴി തന്നെയാണ് കെ- സ്വിഫ്റ്റിന്റെ ടിക്കറ്റുകളും ബുക്ക് ചെയ്യേണ്ടത്. 325 കരാര്‍ ജീവനക്കാരെയാണ് കെ സ്വിഫ്റ്റിലേക്ക് നിയമിച്ചിട്ടുളളത്. പീച്ച് കളര്‍ ഷര്‍ട്ടും കറുപ്പ് പാന്റും തൊപ്പിയുമുള്‍പ്പെടെ പ്രത്യേക യൂണീഫോമാണ് കെ സ്വിഫ്റ്റ് ജീവനക്കാര്‍ക്ക്. സര്‍ക്കാര്‍ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകളില്‍ 99 ബസുകളാണ് ആദ്യഘട്ടത്തില്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. 99 ബസുകളില്‍ 28 എണ്ണം എസിയാണ്.