തിരുവനന്തപുരം: മലയാളികള്‍ ഇന്ന് സമ്പല്‍ സമൃദ്ധിയുടെ വിഷു ആഘോഷിക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വറുതിയുടെ വിഷുക്കണി. വിഷുവിന് ശമ്പളം നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാറും മാനേജ്‌മെന്റും പാലിച്ചില്ല. നാളെ ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പണം തികയാത്ത സ്ഥിതിയാണ്. ശമ്പളയിനത്തിൽ ധനവകുപ്പ് ഇന്നലെ കെഎസ്ആർടിസിക്ക് പ്രഖ്യാപിച്ച 30 കോടി രൂപ തികയില്ലെന്നാണ് മാനേജ്മെന്‍റ് പറയുന്നത്. ശമ്പളം നൽകാൻ മാത്രം ഇനിയും 50 കോടി രൂപ കൂടി വേണമെന്നും മാനേജ്മെന്‍റ് ആവശ്യപ്പെടുന്നു.
87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്നാണ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതോടെ ഭരണകക്ഷി യൂണിയനുകള്‍ക്ക് പോലും സമരത്തിനിറങ്ങേണ്ടി വന്നിരിക്കുകയാണ്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള കെ.എസ്.ആര്‍. ടി എംപ്ലോയീസ് അസോസിയേഷന്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല റിലേ നിരാഹാരം തുടങ്ങി. ഐ.എന്‍.ടി.യു.സി കരിദിനം ആചരിക്കുകയാണ്. ഈ മാസം 28ന് സൂചനാ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇടത് സംഘടനകൾ തന്നെയാണ് മന്ത്രിയെയും കെഎസ്ആർടിസി മാനേജ്മെന്‍റിനെയും രൂക്ഷമായി വിമർശിച്ച് സമരത്തിനിറങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. കെ സ്വിഫ്റ്റിൽ എം പാനൽ ജീവനക്കാരെ നിയമിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിച്ചില്ലെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ കുറ്റപ്പെടുത്തിയിരുന്നു. 'മന്ത്രിയുടേത് നിരുത്തരവാദിത്തപരമായ സമീപനമാണ്. റൂട്ട് നിശ്ചയിക്കുമ്പോൾ പോലും തൊഴിലാളികളുമായും ജീവനക്കാരുമായും ചർച്ച നടത്തുന്നില്ല. ഏതാനും ഉദ്യോഗസ്ഥരാണ് ഇവിടെ റൂട്ട് തീരുമാനിക്കുന്നതും ബസ്സോടിക്കുന്നതും. ഡയറക്ടർ ബോർഡിൽ തൊഴിലാളി പ്രതിനിധികളില്ല. അവരെ വീണ്ടും ഡയറക്ടർ ബോർഡിൽ പുനഃസ്ഥാപിക്കണം' - ആനത്തലവട്ടം ആനന്ദൻ ആവശ്യപ്പെട്ടു.
കെഎസ്ഇബിയിലെന്ന പോലെ കെഎസ്ആർടിസിയിലും ഘടകകക്ഷി മന്ത്രിമാരെ കുറ്റപ്പെടുത്തിയാണ് സിഐടിയുവിന്‍റെ പ്രതിഷേധം. കെഎസ്ആർടിസിയിലെ ശമ്പളം മുടങ്ങലും സമരപ്രഖ്യാപനവും സർക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്.