ഡല്‍ഹി: നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി കുര്യന്‍ ജോസഫിന്‍റെ ഇടപെടല്‍. യെമൻ പൗരൻ തലാൽ മുഹമ്മദിന്റെ കുടുംബവുമായി ചർച്ച നടത്തി നിമിഷയെ വധശിക്ഷയിൽ നിന്നും രക്ഷിക്കാനുള്ള 'സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ'-ന്‍റെ ശ്രമങ്ങൾക്കാണ് ജസ്റ്റിസ് കുര്യൻ ജോസഫ് നേതൃത്വം നൽകുക. നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്കും മകള്‍ക്കും യെമനിലേക്ക് പോകാനുള്ള അനുമതി തേടി ആക്ഷന്‍ കൗണ്‍സില്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള അവസാനഘട്ട പരിശ്രമത്തിലാണ് കുടുംബം. ഏറ്റെടുത്തിരിക്കുന്നത് വലിയൊരു ഉത്തരവാദിത്വമാണെന്നും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ പങ്കാളിയാകുന്നതില്‍ താന്‍ അതീവ സന്തോഷത്തിലാണെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിമിഷപ്രിയ യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. തലാലിനൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. അതിനിടെ തനിക്ക് സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് നിമിഷപ്രിയയുടെ വാദം.
ഈ മാസം ഏഴിനാണ് നിമിഷ പ്രിയയുടെ വധശിക്ഷ സനായിലെ അപ്പീല്‍ കോടതി ശരിവെച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് നിമിഷപ്രിയ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോയത്. സ്ത്രീയെന്ന നിലയില്‍ തന്നെ കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ ഇളവ് നല്‍കുകയോ ചെയ്യണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിമിഷയുടെ ഹര്‍ജി മൂന്നംഗ ബെഞ്ച് തള്ളുകയായിരുന്നു.