തിരുവനന്തപുരം: സുരേഷ് ഗോപി എം പിയുടെ കാലുപിടിപ്പിക്കല്‍ നടപടിക്കെതിരെ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. കേരളത്തെ നൂറ്റാണ്ടുകൾ പുറകോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങൾക്കെതിരെ എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. വിഷുവിന്റെ പേരിൽ പോലും വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ മതേതരത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. കോവിഡ് മഹാമാരിയുടെ കനത്ത പ്രതിസന്ധിയുടെ നാളുകൾ പിന്നിട്ട് നാം പുതിയ നാളെയിലേക്ക് ചുവടു വെക്കുകയാണ്. ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് ഹൃദയത്തിൽ നിന്ന് വിഷു ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാറിലിരുന്ന് വിഷുക്കൈനീട്ടം നൽകുകയും വാങ്ങിയവരെക്കൊണ്ട് കാലുപിടിപ്പിക്കുകയും ചെയ്ത സുരേഷ് ഗോപിയുടെ നടപടി വിമര്‍ശിക്കപ്പെട്ടിരുന്നു. പണം നല്‍കി കാല്‍ വണങ്ങിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ ഫ്യൂഡല്‍ മനോഭാവത്തെയാണ് കാണിക്കുന്നതെന്നും ഒരു എംപിയും നടനുമെന്ന രീതിയില്‍ ഒട്ടും അഭികാമ്യമായ പ്രവൃത്തിയല്ലയുണ്ടായാതെന്നാണ് വ്യാപകമായി ഉയര്‍ന്നുവന്ന വിമര്‍ശനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. കൊച്ചിന്‍ ദേവസം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിൽ മേൽശാന്തിക്ക് വിഷുക്കൈനീട്ടം നൽകാനായി അദ്ദേഹം പണം നൽകിയതോടെ സംഭവം വിവാദമാകുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ ചെയ്തത് നന്മ ഉദ്ദേശിച്ചാണ്. വിഷു ഹിന്ദുക്കളുടെ മാത്രം ആചാരമല്ല. രാജ്യത്തിന്‍റെ വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം രീതി സ്വീകരിച്ചതെന്നുമാണ് സുരേഷ് ഗോപിയുടെ വാദം.