അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചന. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കമുള്ള നേതാക്കളുമായി പ്രശാന്ത് കിഷോർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് എങ്ങനെ നേരിടണം എന്നതു സംബന്ധിച്ച വിശദമായ പദ്ധതി അദ്ദേഹം നേതാക്കൾക്കുമുന്നിൽ അവതരിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടുന്നത് സംബന്ധിച്ച വിശദമായ മാർഗ്ഗരേഖയും പ്രശാന്ത് കിഷോർ കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ വച്ചിട്ടുണ്ട്.
പ്രശാന്ത് കിഷോർ മുന്നോട്ടുവെച്ച നിർദേശങ്ങൾ സംബന്ധിച്ച് ചർച്ചചെയ്യാനും അവ പ്രാവർത്തികമാക്കാനും ഒരു സമിതിക്ക് ഉടൻ രൂപംനൽകുമെന്ന് ചർച്ചയ്ക്കുശേഷം കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളും അദ്ദേഹം സമർപ്പിച്ചിട്ടുണ്ട്. സമിതി എല്ലാം വിശദമായി പഠിച്ച് ചർച്ചചെയ്ത ശേഷം കോൺഗ്രസ് അധ്യക്ഷയ്ക്ക് അവസാന റിപ്പോർട്ട് നൽകും. കോൺഗ്രസിനെ പൂർണമായും ഉടച്ചുവാർക്കണമെന്ന നിർദേശമാണ് പ്രശാന്ത് കിഷോർ നേതൃത്വത്തിന് മുന്നിൽ വെച്ചത്. എന്നാൽ അത് മുതിർന്ന നേതാക്കളെ പരിഗണിച്ചുകൊണ്ടാവണമെന്ന നിർദേശമാണ് ഹൈക്കമാൻഡ് മുന്നോട്ടുവെച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചർച്ചക്കിടെ പ്രശാന്ത് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കണമെന്നും വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിക്കണമെന്നും നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടെ കോൺഗ്രസും പ്രശാന്ത് കിഷോറുമായി നിരവധി ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഒടുവിൽ കടുത്ത ഭിന്നിപ്പിലാണ് അവസാനിച്ചത്. രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ നിലനിര്‍ത്താനും മധ്യപ്രദേശ് തിരിച്ചു പിടിക്കാനുമുള്ള ഫോര്‍മുല നേതൃത്വം ആരാഞ്ഞതായാണ് വിവരം. പാർട്ടിയിലെ വിമത ശബ്ദമായ ഗ്രൂപ്പ് 23 നെ ഉള്‍ക്കൊള്ളാനുള്ള നേതൃത്വത്തിന്‍റെ നീക്കത്തിന് പിന്നിലും പ്രശാന്ത് കിഷോറിന്‍റെ നിര്‍ദേശങ്ങളുണ്ടെന്നാണ് വിവരം.