പുനലൂർ: ഗതാഗത മന്ത്രിയാവാത്തത് ദൈവഭാഗ്യം കൊണ്ടാണെന്ന് കെ. ബി. ഗണേഷ് കുമാര്‍ എംഎല്‍എ. ഗതാഗത മന്ത്രിയായിരുന്നെങ്കില്‍ ഈ ദുരിതം മുഴുവന്‍ ഞാന്‍ അനുഭവിക്കേണ്ടി വന്നേനെയെന്ന് അദ്ദേഹം പറഞ്ഞു. 'ദൈവമുണ്ടെന്ന് ഞാന്‍ പ്രസംഗിക്കുമ്പോള്‍ ചിലരുടെയൊക്കെ മുഖത്ത് പുച്ഛം, ഓ.. ഇയാളുടെ കൂടെ ഇനി ദൈവവും ഉണ്ടോ. എന്റെ കൂടെ ദൈവമുണ്ടെന്ന് ഇന്നത്തെ പത്രം വായിച്ചാല്‍ മനസ്സിലാവില്ലേ. സ്വിഫ്റ്റ് അവിടെയിടിക്കുന്നു, ഇവിടെയിടിക്കുന്നു. ഇതിനെല്ലാം ഞാന്‍ ഉത്തരം പറയേണ്ടി വന്നേനെ' എന്നാണ് അദ്ദേഹം പറഞ്ഞത്. പുനലൂർ എസ്എൻഡിപി യൂണിയൻ പരിധിയിലെ കമുകുംചേരി ശാഖയിൽ ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.
'എന്നോട് പലരും പറയാറുണ്ട്, മന്ത്രിയാകാതിരുന്നത് കഷ്ടമായിപ്പോയെന്ന്. മന്ത്രിയാകാതിരുന്നത് നന്നായിപ്പോയെന്ന് ഇന്നും ഇന്നലെയുമുള്ള പത്രം വായിച്ചാൽ നിങ്ങൾക്ക് മനസിലാകും. ശമ്പളം കൊടുത്തിട്ടില്ല കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക്. അതിനും ഞാൻ ഉത്തരം പറയേണ്ടിവന്നേനെ. എന്നെ ദൈവം രക്ഷിച്ചു' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി ആരംഭിച്ച കെ സ്വിഫ്റ്റ് ബസ് സര്‍വീസുകള്‍ കന്നിയാത്ര മുതല്‍ അപകടത്തില്‍പ്പെടുന്നത് വലിയ ചര്‍ച്ചയായിരുന്നു. ശമ്പളം മുടങ്ങിയതിനാൽ കെഎസ്ആര്‍ടിസിയിലെ ഇടത് അനുകൂല സംഘടനകൾ പോലും സർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണ്. അതിനിടെയാണ് ഗണേഷ് കുമാറിന്റെ ആശ്വാസ പ്രകടനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിലവിൽ ആന്റണി രാജുവാണ് ഗതാഗത മന്ത്രി. രണ്ടര വർഷം കഴിഞ്ഞാൽ മന്ത്രി സ്ഥാനം മറ്റൊരു ഘടകകക്ഷിക്ക് നൽകേണ്ടിവരും. മിക്കവാറും ഗണേഷ് കുമാറിന്റെ പാർട്ടിക്കുതന്നെയാകും മന്ത്രി സ്ഥാനം ലഭിക്കുക. അങ്ങനെവന്നാൽ ഗണേഷ് കുമാർ തന്നെയാകും ഗതാഗത മന്ത്രി. കെഎസ്ആര്‍ടിസി ജീവനക്കാർക്കു ശമ്പളംപോലും കൃത്യമായി നൽകാൻ കഴിയാതെ വന്നതോടെ തൊഴിലാളി സംഘടനകളെല്ലാം ആന്റണി രാജുവിനെതിരെ തിരിഞ്ഞിട്ടുണ്ട്. 'ഞങ്ങൾ കൂടി പ്രവർത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയായത്. അധികാരം കിട്ടിയപ്പോൾ മന്ത്രി ജീവനക്കാർക്ക് എതിരെ രംഗത്തു വരികയാണ്. ഈ അധികാരം എന്നും ഉണ്ടാകുമെന്ന് കരുതരുത്' എന്നാണ് കെഎസ്ആർടിഇഎ(സിഐടിയു) സംസ്ഥാന സെക്രട്ടറി ശാന്തകുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്