തിരുവനന്തപുരം: വിഷു- ഈസ്റ്റര്‍ ആഘോഷങ്ങള്‍ എത്തുന്ന മുറയ്ക്ക് ശമ്പളം നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാറും മാനേജ്‌മെന്റും പാലിക്കാതിരുന്ന സാഹചര്യത്തില്‍ വിഷുദിനത്തില്‍ സമരം ചെയ്ത കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് നാളെ ശമ്പളം നല്‍കുമെന്ന് മാനെജ്മെന്റ് പ്രഖ്യാപിച്ചു. ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം നാളെയോടെ വിതരണം ചെയ്യാനാകുമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.
ശമ്പളയിനത്തിൽ ധനവകുപ്പ് കഴിഞ്ഞ ദിവസം കെ എസ് ആര്‍ ടി സിക്ക് അനുവദിച്ച 30 കോടി രൂപ തികയില്ല. ശമ്പളം നൽകാൻ മാത്രം ഇനിയും 50 കോടി രൂപ കൂടി വേണം. 87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്ന് കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് മുഴുവന്‍ ശമ്പളവും നല്‍കാനാണ് ശ്രമം. 25,000ത്തോളം വരുന്ന കെ എസ് ആര്‍ ടി സി ജീവനക്കാര്‍ 17 ദിവസമായി ശമ്പളമില്ലാതെ ജോലിയെടുത്തും പ്രതിഷേധിച്ചും സമരമുഖത്താണ്. നാളെ വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് പുതിയ അറിയിപ്പ്. ധനവകുപ്പ് അനുവദിച്ച 30 കോടി ഗതാഗത വകുപ്പിന് കൈമാറി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൊഴിലാളി യൂണിയനുകള്‍ ദിനംപ്രതി ശക്തമാക്കുന്ന സമരപരിപാടികള്‍ക്ക് ഇതോടെ അയവ് വരുമെന്നാണ് കണക്കാക്കുന്നത്. 28ന് ഭരണാനുകൂല സംഘടനകളും അടുത്ത മാസം 6ന് പ്രതിപക്ഷ സംഘടനയും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വിഷുവും ഈസ്റ്ററും ആയിട്ടും കെ എസ് ആര്‍ ടി സിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിനെതിരെ എല്ലാ പ്രമുഖ ട്രേഡ് യൂണിയനുകളും സമരരംഗത്തുണ്ട്. ഇടത് സംഘടനകൾ തന്നെയാണ് മന്ത്രിയെയും കെ എസ് ആര്‍ ടി സി മാനേജ്മെന്‍റിനെയും രൂക്ഷമായി വിമർശിച്ച് സമരത്തിറങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.