രാജ്യവ്യാപക ലോക്ക് ഡൗണ്‍ കുറച്ചു ദിവസങ്ങൾ കൂട്ടി നീട്ടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ടതുണ്ടെന്നും സമ്പദ്‌വ്യവസ്ഥയെ പിന്നീട് സംരക്ഷിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രിയോട് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. 'രാജ്യത്തെ ആരോഗ്യസംവിധാനങ്ങൾ കോവിഡ് പോലൊരു മഹാമാരിയെ പ്രതിരോധിക്കാൻ പര്യാപ്തമല്ല. വൈറസിനെ പ്രതിരോധിക്കാൻ ലോക്ക് ഡൗൺ മാത്രമാണ് പ്രതിവിധി'- ചന്ദ്രശേഖർ റാവു പറഞ്ഞു.
കോവിഡ്-19 നെ ആഗോള പ്രതിസന്ധി എന്ന് വിശേഷിപ്പിച്ച ചന്ദ്രശേഖര്‍ റാവു ലോകത്ത് 22 രാജ്യങ്ങള്‍ 100 ശതമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതായും 90 രാജ്യങ്ങള്‍ ഭാഗിക ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതായും ചൂണ്ടിക്കാട്ടി. ഏപ്രിൽ 14-ന് ദേശീയ ലോക്ക് ഡൗൺ പിൻവലിച്ചാലും തെലങ്കാനയിൽ ഒന്നോ രണ്ടോ ആഴ്ച കൂടി ലോക്ക് ഡൗൺ തുടരുമെന്നും അദ്ദേഹം പറയുന്നു. ഈ വിനാശകാരിയായ വൈറസിനെ തടുത്തു നിർത്താൻ നമ്മുടെ പക്കൽ മറ്റ് ആയുധങ്ങള്‍ ഒന്നും തന്നെയില്ല. അതു കൊണ്ട് തന്നെ എല്ലാ മുഖ്യമന്ത്രിമാരുമായും രാജ്യത്തെ എല്ലാവരുമായും വീഡിയോ കോൺഫറന്‍സ് നടത്തി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.