തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് നാളെ മുതല്‍ ശമ്പളം വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ശമ്പളം വൈകിയത് മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയായി കാണാന്‍ സാധിക്കില്ല. ഈ ഒരു കാരണത്തിന്‍റെ പേരില്‍ മാനേജ്മെന്‍റിനെ താഴ്ത്തിക്കെട്ടാനോ പ്രതിസന്ധിയിലാക്കാനോ ഉദ്ദേശിക്കുന്നില്ല. ഇതിനുമുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ തുക ഓവർഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ തനിക്ക് മനസിലാകും. ശമ്പളം വൈകുന്നതില്‍ തനിക്ക് ദുഖമുണ്ട്. ഗതാഗത വകുപ്പിന്‍റെ മന്ത്രിയെന്ന നിലയില്‍ അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കേണ്ടതും അതിന് പരിഹാരം കാണേണ്ടതും തന്‍റെ ഉത്തരവാദിത്വമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശമ്പളയിനത്തിൽ ധനവകുപ്പ് കഴിഞ്ഞ ദിവസം കെ എസ് ആര്‍ ടി സിക്ക് അനുവദിച്ച 30 കോടി രൂപ തികയില്ല. ശമ്പളം നൽകാൻ മാത്രം ഇനിയും 57 കോടി രൂപ കൂടി വേണം. 87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്ന് കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് മുഴുവന്‍ ശമ്പളവും നല്‍കാനാണ് ശ്രമം. 25,000ത്തോളം വരുന്ന കെ എസ് ആര്‍ ടി സി ജീവനക്കാര്‍ 17 ദിവസമായി ശമ്പളമില്ലാതെ ജോലിയെടുത്തും പ്രതിഷേധിച്ചും സമരമുഖത്താണ്. ഈ സാഹചര്യത്തിലാണ് നാളെ രാവിലെ ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മന്ത്രിക്കെതിരെ ഇടതുപക്ഷ അനുകൂല സംഘടനയായ സി ഐ ടി യുവും രംഗത്തെത്തിയിരുന്നു. ആന്‍റണി രാജു മന്ത്രിയായത് ഞങ്ങള്‍ കൂടി പരിശ്രമിച്ചിട്ടാണ്. അധികാരത്തിലെത്തിയപ്പോള്‍ തൊഴിലാളികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയാണ്. ഈ അധികാരം എന്നുമുണ്ടാകുമെന്ന് കരുതരുത് എന്നായിരുന്നു കഴിഞ്ഞ ദിവസം സി ഐ ടി യു നേതാക്കള്‍ പറഞ്ഞത്. മാര്‍ച്ച് മാസത്തെ ശമ്പളത്തിനായാണ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സി.ഐ.ടി.യുവിന് പുറമേ ഐ.എൻ.ടി.യു.സിയും ബി.എം. എസും ഇന്ന് മുതല്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.