കൊച്ചി: കോഴിക്കോട് കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് ഹോര്‍പ്പസ് ഹര്‍ജിയില്‍ ജോയ്സ്നയെ ഭര്‍ത്താവ് ഷെജിനൊപ്പം വിട്ടു. ജോയ്സനയെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്നും പെണ്‍കുട്ടി സ്വന്തം താത്പര്യപ്രകാരമാണ് പങ്കാളിയോടൊപ്പം താമസിക്കാന്‍ ഇറങ്ങിപ്പോയതെന്നും ഹൈക്കോടതി പറഞ്ഞു. സ്വന്തമായി തീരുമാനമെടുക്കാനുള്ള പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും ജോയ്സന അന്യായ തടങ്കലിലല്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സി. എസ്. സുധ, വി.ജി. അരുൺ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ജോയ്സനയുടെ പിതാവാണ് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചത്. ജോയ്സനയെ ഭര്‍ത്താവ് ഷെജിന്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നായിരുന്നു പിതാവ് ഹര്‍ജിയില്‍ ആരോപിച്ചത്. ഈ സാഹചര്യത്തിലാണ് ജോയ്സനയോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. ഏപ്രില്‍ 12-ന് ഷെജിനൊപ്പം ജോയ്സന താമരശ്ശേരി കോടതിയില്‍ ഹാജരാവുകയും ആരുടെയും നിര്‍ബന്ധപ്രകാരമല്ല ഇറങ്ങിപ്പോയതെന്ന് കോടതിയില്‍ അറിയിക്കുകയുമായിരുന്നു. വീട്ടുകാരോട് ഇപ്പോള്‍ സംസാരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിക്കണമെന്നുമാണ് ജോയ്സന കോടതിയില്‍ ആവശ്യപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഷെജിന്‍റെയും ജോസ്നയുടെയും വിവാഹം ലൗ ജിഹാദാണെന്ന ആരോപണമുന്നയിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ജോയ്സനയുടെയും ഷെജിന്‍റെയും വിവാഹത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ തിരുവമ്പാടി എം എല്‍ എയുമായ ജോര്‍ജ്ജ് എം തോമസിന്‍റെ പരാമര്‍ശവും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് രാഷ്ട്രീയ പാര്‍ട്ടികളും ക്രിസ്തീയ മതസംഘടനകളും കൂടി സംഭവത്തില്‍ ഇടപ്പെട്ടതോടെ പ്രശ്നം കൂടുതല്‍ വഷളാവുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ഇടവക വികാരിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.