കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. കേസില്‍ തുടരന്വേഷണം നടത്താമെന്നും കോടതി അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. വധ ഗൂഢാലോചനക്കേസ് റദ്ദാക്കിയില്ലെങ്കിൽ കേസ് സിബിഐക്ക് നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും കോടതി അംഗീകരിച്ചില്ല. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
ദിലീപിന്‍റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ദിലീപിന് ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ശക്തമായ തെളിവുകള്‍ നിരത്തി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് പ്രാഥമികമായി കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് കേസ് നിലനില്‍ക്കില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയ വിവരം പുറം ലോകം അറിയുന്നത്. കേസ് അന്വേഷിച്ച ഡിവൈഎസ്പി ബെെജു കെ പൗലോസിനെയും ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശനെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടുവെന്നാണ് കേസ്. ബൈജു കെ പൗലോസിന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദിലീപ് നടത്തിയ ഗൂഢാലോചനയുടെ ശബ്ദ രേഖകളും ഡിജിറ്റല്‍ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.