LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോഫിയാ പര്‍വീണ്‍ ആത്മഹത്യ; സസ്‌പെന്‍ഷനിലായിരുന്ന സി ഐ സുധീറിനെ തിരിച്ചെടുത്തു

കൊച്ചി: ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി മോഫിയാ പര്‍വീണ്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന സി ഐ സുധീറിനെ തിരിച്ചെടുത്തു. ആലപ്പുഴ ആര്‍ത്തുങ്കല്‍ കോസ്റ്റല്‍ സ്‌റ്റേഷനിലാണ് പുതിയ നിയമനം. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്‌പെട്കറായിരിക്കെയാണ് സുധീര്‍ സസ്‌പെന്‍ഷനിലായത്. മോഫിയ ആത്മഹത്യ ചെയ്ത കേസില്‍ സി ഐ സുധീറിനെയും മോഫിയയുടെ ഭര്‍ത്താവ് സുഹൈലിനെയും ഉള്‍പ്പെടുത്തിയാണ് പൊലീസ് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. ഭര്‍തൃഗൃഹത്തിലെ പീഢനങ്ങളെക്കുറിച്ച് പറഞ്ഞിട്ടും കേസെടുക്കാതെ സുധീര്‍ തന്നെയും കുടുംബത്തെയും അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്ന് മോഫിയ തന്റെ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.

മോഫിയയുടെ ആത്മഹത്യാ കുറിപ്പില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടും സി ഐ സുധീറിനെതിരെ നടപടിയെടുക്കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധമടക്കം നടന്നു. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് സുധീറിനെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ മോഫിയയുടെ ആത്മഹത്യയില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സി ഐ സുധീറിന്റെ പേരില്ല. ഭര്‍ത്താവ് സുഹൈല്‍ ഒന്നാം പ്രതിയും സുഹൈലിന്റെ മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണയുമുള്‍പ്പെടെയുളള വകുപ്പുകളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയത്. കേസില്‍ സുഹൈലിനും മാതാപിതാക്കള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാത്തതിനെത്തുടര്‍ന്നാണ് മോഫിയ ആത്മഹത്യ ചെയ്തത്. നവംബര്‍ 22-ന് മകള്‍ നേരിടുന്ന സ്ത്രീധന പീഡനത്തെക്കുറിച്ച് പരാതി നല്‍കാനായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ സ്റ്റേഷനില്‍ വെച്ച് സ്ത്രീധനം കൊടുക്കാത്ത നിങ്ങള്‍ എന്തൊരു പിതാവാണ് എന്ന് സി ഐ സുധീര്‍ ചോദിച്ചതെന്ന് മോഫിയയുടെ പിതാവ് ദില്‍ഷാദ് ആരോപിച്ചിരുന്നു. 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ ലൈംഗിക വൈകൃതത്തിനിരയാക്കി, മാനസിക രോഗിയായി മുദ്രകുത്തി തുടങ്ങി ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ കുടുംബവും മോഫിയയും ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഉന്നയിച്ചിരിക്കുന്നത്.

Contact the author

Web Desk