മുംബൈ ധാരാവി ചേരിയിൽ കൊവിഡ്-19 ബാധിച്ച് മരിച്ചയാളുമായി ബന്ധമുള്ള മലയാളികളെ തിരിച്ചറിഞ്ഞതായി മഹാരാഷ്ട്ര പൊലീസ്. കോഴിക്കോട്ടുകാരായ ഇവരുടെ വിവരങ്ങൾ കേരളാ പൊലീസിന് കൈമാറി. ഇവരുടെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പത്തു മലയാളികളുടെ വിവരമാണ് കൈമാറിയത്. ഡൽഹി നിസാമുദ്ദീൻ തബ് ലീഗി സമ്മേളനത്തിൽ വെച്ചാണ് ഇവർ ധാരാവി സ്വദേശിയെ കണ്ടുമുട്ടിയത് . സമ്മേളനത്തിന് ശേഷം മലയാളികൾ ധാരാവിയിലെ വീട്ടിലെത്തി. മുംബൈ സന്ദർശിച്ച ശേഷം 24 ന് മലയാളികൾ കോഴിക്കോടേക്ക് തിരിച്ചു. ഇവരെ കുറിച്ച് മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. രോഗലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് കഴിഞ്ഞ മാസം 23 നാണ് ധാരാവി സ്വദേശി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് 29 ന് സിയോണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണത്തിന് ശേഷമാണ് ഇയാള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ നിസാമുദ്ദീൻ തബ്‌ലീഗി സമ്മേളനത്തിൽ പങ്കെടുത്തതായി വെളിപ്പെട്ടത്.
മരിച്ചയാളുടെ ഭാര്യയും മക്കളും അടക്കം 10 പേർ നിരീക്ഷണത്തിലാണ്. രോഗം ബാധിച്ച് മരിച്ചയാളുടെ വീട് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ സീൽ ചെയ്തു. ഇയാളുടെ അയൽവീട്ടുകാരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്ത് ഭക്ഷണവും അവശ്യവസ്തുക്കളും അധികൃതര്‍ എത്തിക്കുന്നുണ്ട്. രോഗബാധിതനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക ഇതുവരെ തയ്യാറാക്കാനായില്ല. ധാരാവിയിൽ തന്നെയുള്ള മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ധാരാവിയിലും പരിസര പ്രദേശത്തും ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു.