കൊച്ചി: നടിയും മുന്‍ ഭാര്യയുമായ മഞ്ജു വാരിയര്‍ക്കെതിരെ സാക്ഷിമൊഴി നല്‍കാന്‍ സഹോദരന്‍ അനൂപിനെ ദിലീപിന്റെ അഭിഭാഷന്‍ പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ കൂടുതല്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കരിക്കകം ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി മഞ്ജു വാരിയര്‍ ഡാന്‍സ് കളിക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് രാത്രിയില്‍ വിളിച്ചുവെന്നും മഞ്ജുവിനെ പരിപാടിയില്‍ നിന്നും പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍ തനിക്ക് അതിന് സാധിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ദിലീപ് ദേഷ്യപ്പെടുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ട് ചാനലിലെ ന്യൂസ് അവറില്‍ പറഞ്ഞു.
ക്ഷേത്ര കമ്മറ്റിക്കാര്‍ മഞ്ജു വാരിയരുടെ ഡാന്‍സ് പരിപാടി നടത്താന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് സമീപിച്ചത് തന്നെയാണ്. അന്ന് മഞ്ജുവിനെ തനിക്ക് പരിചയമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഗീതു മോഹന്‍ ദാസിന്‍റെ കയ്യില്‍ നിന്നുമാണ് മഞ്ജുവിന്‍റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചത്. അവരെ വിളിച്ച് ഈ കാര്യം ആവശ്യപ്പെട്ടപ്പോള്‍ പരിപാടി ചെയ്യാന്‍ താത്പര്യമുണ്ടെന്നും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണെന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളുമായി സംസാരിക്കുകയും മഞ്ജുവിന്‍റെ പ്രതിഫലം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനത്തിലെത്തുകയുമായിരുന്നു. ഇതറിഞ്ഞ ദിലീപ് അവരെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തനിക്ക് അതിന് സാധിക്കില്ലെന്ന് ദിലീപിനോട് അപ്പോള്‍ തന്നെ അറിയിക്കുകയും ചെയ്തിരുന്നു. 14 വര്‍ഷമായി ഒരുമിച്ച് താമസിച്ച നിങ്ങള്‍ക്ക് ഇക്കാര്യം സംസാരിക്കാന്‍ സാധിക്കില്ലെങ്കില്‍ താന്‍ എന്ത് പറയാനാണ് എന്നും ചോദിച്ചിരുന്നെന്നും ഭാഗ്യലക്ഷ്മി ന്യൂസ് അവറില്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മഞ്ജൂ വാര്യർ മദ്യപിക്കാറുണ്ട് എന്ന് കോടതിയില്‍ മൊഴിനല്‍കണമെന്ന് അഭിഭാഷകന്‍ അനൂപിനോട് ആവശ്യപ്പെടുന്നതിന്‍റെ ശബ്ദ സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ''മഞ്ജൂ മദ്യപിക്കാറുണ്ട് എന്ന് മൊഴിനല്‍കണം. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് അവര്‍ മദ്യപിക്കാറുണ്ട് എന്നു പറയണം. മഞ്ജു പലതവണ വീട്ടില്‍ മദ്യപിച്ചു വന്നിട്ടുണ്ട്. ഇക്കാര്യം ചേട്ടനോട് നിരവധി പ്രാവശ്യം പറഞ്ഞെങ്കിലും ചേട്ടന്‍ നോക്കാം എന്ന് പറയുക മാത്രമാണ് ഉണ്ടായത്. ഇത് സംബന്ധമായി അവര്‍ തമ്മില്‍ കുടുംബ വഴക്കുണ്ടായതായി അറിയില്ല എന്നും കോടതിയില്‍ പറയണമെന്ന് അഭിഭാഷകന്‍ അനൂപിനോട് നിര്‍ദ്ദേശിക്കുകയുമായിരുന്നു. അതേസമയം ദിലീപ് കഴിഞ്ഞ 10 വര്‍ഷമായി മദ്യം കൈകൊണ്ട് തൊട്ടിട്ടില്ല എന്ന് കോടതിയില്‍ പറയണമെന്നും അഭിഭാഷകന്‍ നിര്‍ദ്ദേശിക്കുന്ന ഓഡിയോ ക്ലിപ്പാണ് പുറത്ത് വന്നത്.