ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. രണ്ടാഴ്ചക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുന്നതുവരെ തല്‍സ്ഥിതി തുടരാനാണ് കോടതി ഉത്തരവ്. സ്‌റ്റേ ഉത്തരവുണ്ടായിട്ടും ഇന്നലെ പൊളിക്കല്‍ തുടര്‍ന്നത് അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത് എന്ന് സുപ്രിം കോടതി വ്യക്തമാക്കി. വിഷയത്തില്‍ എന്തൊക്കെയാണ് നടക്കുന്നത് എന്ന് നിരീക്ഷിക്കുന്നുണ്ട്. വടക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഭരണസമിതിക്കും ഡല്‍ഹി പൊലീസിനും ഇതുസംബന്ധമായ നോട്ടിസ് അയച്ചിട്ടുണ്ട് എന്നും ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
അനധികൃതമായി വീടുകള്‍ പൊളിച്ചുമാറ്റി എന്ന ഹര്‍ജിയില്‍ കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജംഇയത്തുല്‍ ഉലമ ഹിന്ദ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഹനുമാന്‍ ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ മുന്നറിയിപ്പില്ലാതെയാണ് കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്. കെട്ടിടം പൊളിക്കുന്നതിന് 14 ദിവസം മുന്‍പ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കണമെന്ന നടപടി പോലും ഡല്‍ഹി കോര്‍പ്പറേഷന്‍ പാലിച്ചിരുന്നില്ല. ഇത് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജംഇയത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയില്‍ അന്തിമവാദം കേള്‍ക്കുന്നത് വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കപില്‍ സിബലും ദുഷ്യന്ത് ദവേയുമാണ് ഹർജിക്കാര്‍ക്കായി ഹാജരായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹനുമാന്‍ ജയന്തി റാലിക്കിടെ വര്‍ഗീയ സംഘര്‍ഷം നടന്ന പളളിക്കുസമീപമുളള കെട്ടിടങ്ങളാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. അനധികൃത കെട്ടിടങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡല്‍ഹി കോര്‍പ്പറേഷന്റെ നടപടി. കലാപകാരികളുടെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ കോര്‍പ്പറേഷന്‍ മേയര്‍ക്ക് കത്തയക്കുകയായിരുന്നു. തുടര്‍ന്നാണ് ഉദ്യേഗസ്ഥരെത്തി കെട്ടിടങ്ങള്‍ പൊളിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ സുപ്രീംകോടതി പൊളിക്കല്‍ സ്റ്റേ ചെയ്തെങ്കിലും ഉത്തരവ് കയ്യില്‍ കിട്ടിയില്ല എന്ന വാദം മുന്‍നിര്‍ത്തി പരമാവധി കെട്ടിടങ്ങള്‍ പൊളിക്കാനാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ ശ്രമിച്ചത്. ഇതിനിടെ സംഭവസ്ഥലത്തെത്തിയ ബൃന്ദാ കാരാട്ട് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ ബുള്‍ഡോസറുകള്‍ക്ക് നേരെ കോടതി വിധി ഉയര്‍ത്തിക്കാട്ടിയാണ് അനധികൃതമായി വീടുകള്‍ തകര്‍ക്കുന്നതില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. വീടുകള്‍ പൊളിക്കുന്നത് നിര്‍ത്താന്‍ സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. അത് നടപ്പിലാക്കാനാണ് താന്‍ ഇവിടെ വന്നിരിക്കുന്നത്. ബുള്‍ഡോസര്‍ ഉപയോഗിച്ച് ജനാധിപത്യത്തിലേക്ക് കടന്നുകയറാമെന്ന് ആരും പ്രതീക്ഷിക്കേണ്ട എന്നായിരുന്നു ബൃന്ദയുടെ വാക്കുകള്‍.
നോമ്പുതുറ സമയത്ത് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും ആയുധമേന്തിയാണ് ജഹാംഗീര്‍പുരി സി ബ്ലോക്കില്‍ ഘോഷയാത്ര നടത്തിയത്. അത് കല്ലേറിലും അക്രമത്തിലും കലാശിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഘോഷയാത്രക്കാരെ അറസ്റ്റ് ചെയ്യുന്നതിനുപകരം ഒരുവിഭാഗം ജനങ്ങളെ മാത്രം അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. അതിനിടെയാണ് സ്ഥലത്ത് താമസിക്കുന്നത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുമാണെന്ന് ബിജെപി പ്രചാരണം ആരംഭിച്ചത്. തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ തകര്‍ക്കല്‍ ആരംഭിച്ചത്.