ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ മുസ്‌ലിംവിഭാഗത്തില്‍പെട്ട പാവപ്പെട്ടവരുടെ വീടുകള്‍ ഇടിച്ചുനിരത്തിയതിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ രംഗത്തെത്തി. ''നിങ്ങള്‍ക്കെന്‍റെ വീട് തകര്‍ക്കാം. എന്നാല്‍ മനോവീര്യം തകര്‍ക്കാനാവില്ല'' എന്നാണ് സിബല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടായിരുന്നു ജഹാംഗീര്‍ പുരിയിലെ കെട്ടിടം പൊളിയെന്ന് കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ശക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. നാട്ടിലുടനീളം കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ട്. അത് ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തില്‍ പരിമിതമല്ല. ഇത് രാഷ്ട്രീയത്തിനുള്ള വേദിയല്ല. ഇവിടെ നിയമവാഴ്ച നടക്കുന്നുണ്ടെന്ന് ലോകത്തിന് കാണിച്ചു കൊടുക്കണമെന്നും കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജഹാംഗീര്‍പുരി പൊളിക്കലില്‍ കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ രൂക്ഷ വിമര്‍ശനമാണ് ഭരണകൂടത്തിനെതിരെ ഉയര്‍ത്തിയത്. ഹർജിക്കാരായ ജംഇയത്തുല്‍ ഉലമ ഹിന്ദിന് വേണ്ടിയാണ് ദുഷ്യന്ത് ധവെ ഹാജരായത്. ''പാവങ്ങള്‍ താമസിക്കുന്നിടത്ത് മാത്രമാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുമ്പ് നോട്ടിസ് നല്‍കേണ്ടതുണ്ട്. പാവപ്പെട്ടവരുടെ വീടുകളാണ് നിങ്ങള്‍ നശിപ്പിച്ചത്. അനധികൃത കയ്യേറ്റങ്ങള്‍ ഓരോ സെക്കന്‍ഡിലും നടക്കുന്നുണ്ട്. അത് പൊളിച്ചുമാറ്റണോ? എങ്കില്‍ നിങ്ങള്‍ സൈനിക് ഫാംസില്‍ നിന്ന് ആരംഭിക്കൂ. അല്ലെങ്കില്‍ സൗത്ത് ഡല്‍ഹിയിലെ ഞാനുള്‍പെടെയുള്ളവര്‍ താമസിക്കുന്ന ഗോള്‍ഫ് ലിങ്ക്‌സില്‍ വരൂ. അവിടെയൊന്നും നിങ്ങള്‍ക്ക് പൊളിക്കാനാവില്ല. എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ ബിജെപി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുക. ഇവിടെ നിയമമില്ലേ?- ദുഷ്യന്ത് ദവെ ചോദിച്ചു.