തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജൻ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ചതിനെ പിന്തുണച്ച് മുതിര്‍ന്ന സിപിഎം നേതാവ് എം എ ബേബി. ഇ പി ജയരാജന്‍റെ വാക്കുകളെ വളച്ചൊടിക്കേണ്ട ആവശ്യമില്ലെന്നും മറ്റ് പാര്‍ട്ടികളിലുള്ള ആളുകളെ എല്‍ ഡി എഫിലേക്ക് കൊണ്ടുവരാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും എം എ ബേബി പറഞ്ഞു. യു ഡി എഫില്‍ ഘടകകക്ഷികള്‍ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നാണ് ഇ പി ജയരാജന്‍ പറയാന്‍ ഉദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയെ വളര്‍ത്തുകയെന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. അസംതൃപ്തരായ പാര്‍ട്ടി പ്രവര്‍ത്തകരെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതിനെ തെറ്റായി കാണാന്‍ സാധിക്കില്ലെന്നും എം എ ബേബി പറഞ്ഞു.
മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്‍റെ കിംഗ് മേക്കറാണ്. കോണ്‍ഗ്രസിനെ തള്ളിപ്പറയുകയാണെങ്കില്‍ മുസ്ലിം ലീഗിനെ സിപിഎം സ്വീകരിക്കും. എല്‍ ഡി എഫിന്‍റെ വാതില്‍ ആര്‍ക്കുമുന്നിലും അടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആ നയത്തിന്‍റെ ഭാഗമായാണ് ഓരോ കാര്യവും ചെയ്യുന്നത്. പ്രതീക്ഷിക്കാത്ത പല ആളുകളും പാര്‍ട്ടിയിലേക്ക് വരും. ആര്‍ എസ് പി പുനര്‍വിചിന്തനം ചെയ്യണം. എൽഡിഎഫ് നയങ്ങൾ അംഗീകരിച്ച് വന്നാൽ പി ജെ കുര്യനും മാണി സി കാപ്പനും മുന്നണിയില്‍ പ്രവേശനം നല്‍കുമെന്നാണ് കഴിഞ്ഞ ദിവസം ഇ പി ജയരാജന്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇ പി ജയരാജിന്‍റെ മുസ്ലിം ലീഗ് ക്ഷണം എല്‍ ഡി എഫ് മുന്നണിയിലും അസ്വാരസ്യങ്ങള്‍ക്ക് വഴി വെച്ചിരുന്നു. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. ലീഗിന്‍റെ പ്രവേശനവുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്‍ സ്വന്തം അഭിപ്രായം പറഞ്ഞതായിരിക്കാമെന്നാണ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. ലീഗിനോടുള്ള നിലപാടില്‍ സിപിഎം മാറ്റം വരുത്തിയിട്ടില്ലെന്നാണ് ഈ വിഷയത്തില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ വ്യക്തമാക്കിയത്. അതേസമയം, ഇ പി ജയരാജിന്‍റെ ഇടതുമുന്നണിയിലേക്കുള്ള ക്ഷണം പാര്‍ട്ടി അണികള്‍ക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടാക്കി എന്നാണു മുസ്ലിം ലീഗ് കണക്കൂട്ടുന്നത്. അതുകൊണ്ട് തന്നെ യു ഡി എഫില്‍ ഉറച്ച് നില്‍ക്കുമെന്ന നിലപാട് ശക്തമായി അറിയിക്കാനുള്ള നീക്കമാണ് മുസ്ലിം ലീഗില്‍ ഇപ്പോള്‍ നടക്കുന്നത്. റമദാന് ശേഷം വഖഫ് വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ലീഗ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.