മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത് പിണറായിലെ സിപിഎം പ്രവർത്തകൻ്റെ വീട്ടിൽ. മുഖ്യമന്ത്രിയുടെ വീടിന്റെ 200 മീറ്റർ മാത്രം അകലെയാണ് ഈ വീട്. പ്രതിയുടെ സുഹൃത്തും വീട്ടുടമസ്ഥയുമായ പി എം രേഷ്മയാണ് ഒളിവില്‍ കഴിയാന്‍ പ്രതിക്ക് അവസരം ഒരുക്കിയത്. പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് രേഷ്മയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രേഷ്മയുടെ കുടുംബം പാർട്ടിയുമായി സഹകരിക്കുന്നവരായിരുന്നുവെന്ന് സിപിഎം പിണറായി ലോക്കൽ കമ്മിറ്റി സെക്രട്ടറി കക്കോത്ത് രാജൻ പറഞ്ഞു. വിദേശത്തുള്ള രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്ത് സിപിഎം പ്രവര്‍ത്തകനാണ്.
അതേസമയം, രേഷ്മയുടെ വീടിനു നേരെ ഇന്നലെ രാത്രി ബോംബേറുണ്ടായി. വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തശേഷം രണ്ടു ബോംബുകള്‍ എറിഞ്ഞതായി പൊലീസ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തപ്പോള്‍പോലും പൊലീസ് കനത്ത സുരക്ഷ നിലനിര്‍ത്തുന്ന പ്രദേശമാണിത്. കഴിഞ്ഞ ഫെബ്രുവരി 21നാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊല നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചനയിൽ പങ്കെടുത്ത ബിജെപി വാർഡ് കൗൺസിലർ ലിജേഷ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇനിയും 2 പേര്‍ കൂടി പിടിയിലാവാനുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഹരിദാസന്‍ വധക്കേസിലെ പ്രതി സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഒളിവില്‍ താമസിച്ചു എന്നത് പോലീസിനെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. പിണറായി എസ്‌ഐയും പ്രതി ഒളിവില്‍ കഴിഞ്ഞ വീടിനു സമീപത്താണ് താമസിക്കുന്നത്. ഫോണില്‍ ഭാര്യയുമായി നിഖില്‍ ബന്ധപ്പെടുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് പ്രതിയെ വലയിലാക്കിയത്.