കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ജിഗ്നേഷ് മേവാനിയുടെ അറസ്റ്റില്‍ പ്രതികരണവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. ബ്രിട്ടീഷ് ജയിലറകൾ ഭേദിച്ച് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പ്രസ്ഥാനത്തിന്റെ അമരക്കാരെ ജയിലറ കാണിച്ചു ഭയപ്പെടുത്താൻ ശ്രമിക്കരുതെന്ന് കെ സുധാകരന്‍ പറഞ്ഞു. വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജിഗ്നേഷ് മേവാനിയുടെ പ്രവര്‍ത്തനം തിരിച്ചടിയാകുമെന്ന് ബിജെപി നേതൃത്വം ഭയപ്പെടുന്നതുകൊണ്ടാണ് അദ്ദേഹത്തെ വേട്ടയാടുന്നതെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
രാജ്യം എത്തി നിൽക്കുന്ന ഏറ്റവും അപകടകരമായ അവസ്ഥയെയാണ് കോൺഗ്രസ് നേതാവും എംഎൽഎയുമായ ജിഗ്നേഷ് മേവാനിയുടെ അറസ്റ്റ് സൂചിപ്പിക്കുന്നത്. നരേന്ദ്രമോഡിയുടെ തെറ്റായ നയങ്ങളെ വിമർശിച്ചതിന്റെ പേരിൽ ഒരു ജനപ്രതിനിധിയെ നിരന്തരം വേട്ടയാടുകയാണിവിടെ. രണ്ട് ദിവസം മുൻപ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചവർ ഇന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചപ്പോൾ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നു! വരാനിരിക്കുന്ന ഗുജറാത്ത് ഇലക്ഷനിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ബിജെപിക്ക് വലിയ തിരിച്ചടി നൽകുമെന്ന ഭയം കൊണ്ടാണ് ഇത്തരം നടപടികളിലേക്ക് സംഘപരിവാർ ഭരണകൂടം കടക്കുന്നത്.
പക്ഷെ, ബ്രിട്ടീഷ് ജയിലറകൾ ഭേദിച്ച് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പ്രസ്ഥാനത്തിന്റെ അമരക്കാരെ ജയിലറ കാണിച്ചു ഭയപ്പെടുത്താൻ ശ്രമിക്കരുതെന്ന് മാത്രം ഓർമ്മിപ്പിക്കുന്നു. ജിഗ്നേഷ് മേവാനിയുടെ അറസ്റ്റിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു, അദ്ദേഹത്തിന് എല്ലാവിധ ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക