കൊച്ചി: ദിലീപിന്‍റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ പൊലീസിന് അധികാരമില്ലെന്ന് വിചാരണ കോടതി. കോടതിയുടെ അധികാരപരിധിയില്‍ വരുന്ന വിഷയമാണിത്. ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ കേസ് അന്വേഷിക്കുന്നതെന്നും കോടതി ചോദിച്ചു. പ്രതി പലരെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിന്‍റെ രേഖകള്‍ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. അതിനാല്‍ കോടതി ജീവനക്കാരെ സ്വാധീനിക്കാന്‍ പ്രതി ശ്രമിച്ചോയെന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.
കോടതിയില്‍ നിന്നും ചോര്‍ന്നുവെന്ന് ആരോപിക്കുന്ന രേഖ 'എ' ഡയറിയിലെ വിവരങ്ങളാണ്. എന്നാല്‍ അത് കോടതിയുടെ രഹസ്യ രേഖയല്ല. അത് ബഞ്ച് ക്ലർക്കാണ് തയാറാക്കുന്നത്. എ ഡയറി സർട്ടിഫൈഡ് കോപ്പി ആയി ദിലീപിന്റെ അഭിഭാഷകർ നേരത്തെ വാങ്ങിയിട്ടുള്ളതാണ്. അതാണ് പുറത്തുവന്നത്. പ്രോസിക്യൂഷന്‍ വാദിക്കുന്നത് പോലെ രഹസ്യ രേഖ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് കൃത്യമായ തെളിവ് കോടതിക്ക് മുന്‍പില്‍ ഹാജരാക്കണം. ഇപ്പോള്‍ നല്‍കിയ തെളിവുകളൊന്നും തൃപ്തികരമല്ലെന്നും വിചാരണ കോടതി പറഞ്ഞു. ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ഹര്‍ജി പരിഗണിക്കുന്നത് മെയ് ഒൻപതിലേക്ക് മാറ്റി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദിലീപിന്‍റെ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കോടതി രേഖകളടക്കം പ്രതിക്ക് ലഭിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. ദിലീപിന്‍റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ കൂടെ നിന്ന സായ് ശങ്കറിന്‍റെ ഹാര്‍ഡ് ഡിസ്ക്കില്‍ നിന്നും വിചാരണയുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. രേഖകള്‍ ഒന്നും തന്നെ നേരായ വഴിയില്‍ ലഭിച്ചതല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കേസിന്‍റെ വിചാരണ സമയത്തുള്ള കയ്യെഴുത്ത് രേഖകളും ദിലീപിന് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയിരുന്നു.