തിരുവനന്തപുരം: സിനിമാ മേഖലയില്‍ നിന്നും കൂടുതല്‍ ലൈംഗിക അതിക്രമ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് സര്‍ക്കാര്‍. മേയ് 4-ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. സിനിമാ മേഖലയിലെ എല്ലാ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അമ്മ, മാക്ട, ഫെഫ്ക, ഡബ്ള്യുസിസി, ഫിലിം ചേമ്പർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നി സംഘടനകളാണ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ടുവര്‍ഷമായും പുറത്തുവിടാത്തതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായി ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുകയാണുണ്ടായത്. സാംസ്‌കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി, ചലച്ചിത്ര അക്കാദമി സെക്രട്ടറി, നിയമ വകുപ്പ് അണ്ടര്‍ സെക്രട്ടറി എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍. ഈ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് വരും ദിവസം ചര്‍ച്ച നടത്തുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടി അക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊപ്പം ഡബ്ല്യൂ സി സിയുടെ നിരന്തരമായ ആവശ്യവും പരിഗണിച്ചാണ് സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ ചുമതലപ്പെടുത്തിയത്. ഹൈക്കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയില്‍ റിട്ടേയേഡ് ഐ എ എസ് ഉദ്യോഗസ്ഥ വത്സലകുമാരിയും, പ്രമുഖ നടി ശാരദയും അംഗങ്ങളായിരുന്നു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധിയാളുകളെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പേര് വെളിപ്പെടുത്താതെ നിരവധി സ്ത്രീകളാണ് സിനിമാ മേഖലയില്‍ നടക്കുന്ന വിവിധ തരത്തിലുള്ള ചൂഷണത്തെക്കുറിച്ച് കമ്മീഷന് മുന്‍പില്‍ തുറന്നു പറഞ്ഞത്. 300 പേജുള്ള റിപ്പോര്‍ട്ടിനോടൊപ്പം നിരവധി ഓഡിയോ വീഡിയോ തെളിവുകളുമുണ്ട്.