തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍. ഇരയുടെ പേര് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വിജയ് ബാബു സ്ത്രീ സമൂഹത്തെ മുഴുവനായി അപമാനിച്ചുവെന്ന് ജെബി മേത്തര്‍ പറഞ്ഞു. സിനിമാ മേഖലയിലുള്ളവരും പൊതു സമൂഹവും ആവശ്യപ്പെട്ടിട്ടും ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാത്തതും അതില്‍മേല്‍ നടപടിയെടുക്കാത്തതും ദുരൂഹമാണ്. സ്ത്രീ പീഡനം നടക്കുമ്പോള്‍ പിണറായി സര്‍ക്കര്‍ പ്രതികരിക്കുന്നില്ലെന്നും ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ നടക്കുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തത് തന്നെ ഇത്തരം പ്രശ്നങ്ങളെ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിന് തെളിവാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു. വാർത്താകുറിപ്പിലൂടെയായിരുന്നു ജെബി മേത്തറിന്‍റെ പ്രതികരണം. അതേസമയം, വിജയ് ബാബുവിന്‍റെ സ്ത്രീ വിരുദ്ധ സമീപനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരും രംഗത്തെത്തി. അധികാരവും പണവും നിയമ വ്യവസ്ഥയ്ക്ക് മീതെയാണ് എന്ന ആക്രോശമാണ് വിജയ് ബാബുവിന്റെ ഫേസ്ബുക്ക് ലൈവിൽ കണ്ടതെന്ന് വീണ പറഞ്ഞു. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി പൊതു സമൂഹത്തിന് മുന്‍പില്‍ വെളിപ്പെടുത്തുകയും സൈബര്‍ ഇടങ്ങളിലെ സദാചാരവാദികള്‍ക്ക് മുന്‍പിലേക്ക് ഇട്ടുകൊടുത്ത വിജയ് ബാബു ശിക്ഷിക്കപ്പെടണമെന്നും വീണ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏപ്രില്‍ 22-നാണ് നടി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ളാറ്റില്‍വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് നടനെതിരായ കേസ്. കോഴിക്കോട് സ്വദേശിനിയായ യുവനടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്.