കൊച്ചി: ബലാത്സംഗ കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് കൊച്ചി സിറ്റി പൊലീസ്. പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വിജയ് ബാബു ഇപ്പോള്‍ വിദേശത്താണുള്ളതെന്ന തരത്തിലും വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. അദ്ദേഹത്തിന്‍റെ കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും ഫ്ലാറ്റിലും പൊലീസ് പരിശോധന നടത്തി. പൊലീസിന് ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന.
പീഡനപരാതി ഉന്നയിച്ച നടിയുടെ പേര് വിജയ് ബാബു ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിജയ് ബാബുവിനെതിരെ പൊലീസ് നടപടി കടുപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതുവരെ വിജയ് ബാബുവിനെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള ഒരു മാസ കാലയളവിലാണ് പീഡനം നടന്നതെന്നാണ് ഇരയുടെ പരാതിയില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ളാറ്റില്‍വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് നടനെതിരായ കേസ്. കോഴിക്കോട് സ്വദേശിനിയായ യുവനടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, പരിക്കേല്‍പ്പിക്കല്‍, ഇരയുടെ പേര് വെളിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്.