കൊച്ചി: ബലാത്സംഗ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചു. തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് നടി ശ്രമിക്കുന്നതെന്നും പരാതിക്കാരിയുടെ ചിത്രങ്ങളും വാട്സാപ്പ് സന്ദേശങ്ങളും പൊലീസിന് കൈമാറാമെന്നും അഭിഭാഷകന്‍ മുഖേന വിജയ് ബാബു അറിയിച്ചു. തെറ്റായ കാര്യങ്ങളാണ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തന്‍റെ പുതിയ സിനിമയില്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്നാണ് നടി ഇത്തരമൊരു ആരോപണമുന്നയിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ജാമ്യാപേക്ഷ ഇന്ന് തന്നെ കോടതി പരിഗണിക്കുമെന്നാണ് സൂചന.
അതേസമയം, വിജയ് ബാബുവിനെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജയ് ബാബു പരാതിക്കാരിയോടൊപ്പം ആഢംബര ഹോട്ടലിലും ഫ്ലാറ്റുകളിലും എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി. എച്ച്. നാഗരാജു പറഞ്ഞു. വിജയ് ബാബു ഒളിവില്‍ പോയ സാഹചര്യത്തില്‍ പൊലീസ് ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പീഡനപരാതി ഉന്നയിച്ച നടിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചതിന് പിന്നാലെയാണ് വിജയ് ബാബു ഒളിവില്‍ പോയത്. കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള ഒരു മാസ കാലയളവിലാണ് പീഡനം നടന്നതെന്നാണ് ഇരയുടെ വെളിപ്പെടുത്തല്‍. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ളാറ്റില്‍വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് നടനെതിരായ കേസ്. കോഴിക്കോട് സ്വദേശിനിയായ യുവനടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, പരിക്കേല്‍പ്പിക്കല്‍, ഇരയുടെ പേര് വെളിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. വിജയ് ബാബുവിനെ സിനിമാസംഘടനകളില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂ സി സി രംഗത്തെത്തിയിട്ടുണ്ട്.