ദിസ്പൂര്‍: അസം പൊലീസ് അറസ്റ്റ് ചെയ്ത ജിഗ്നേഷ് മേവാനി എം എല്‍ എക്ക് ജാമ്യം. വനിതാ പൊലീസിനോട് മോശമായി പെരുമാറിയെന്നാരോപിച്ച കേസിലാണ് ജിഗ്നേഷ് മേവാനിക്ക് ജാമ്യം ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റിട്ടതിനാണ് അസം പൊലീസ് ഗുജറാത്തിലെത്തി മേവാനിയെ ആദ്യം അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനിടയിലാണ് വനിതാ പോലീസിനോട് അപമര്യദയായി പെരുമാറിയെന്ന് ആരോപിച്ച് രണ്ടാമത്തെ കേസ് എടുത്തത്. ഇതിനെതിരെ ജിഗ്നേഷ് മേവനി കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിച്ചിരുന്നു.
എന്നാല്‍ പിന്നീട് തന്‍റെ അറസ്റ്റ് ബിജെപിയുടേയും ആര്‍ എസ് എസിന്റെയും ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിഛായ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞിരുന്നു. ബിജെപി ആസൂത്രിതമായി തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. രോഹിത് വെമുലയോടും ചന്ദ്രശേഖര്‍ ആസാദിനോടുമെല്ലാം അവര്‍ ചെയ്തത് ഇതാണെന്നും ജിഗ്നേഷ് മേവാനി പ്രതികരിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏപ്രില്‍ ഇരുപതിന് രാത്രി പതിനൊന്നരയോടെ പലന്‍പൂരിലെ വീട്ടില്‍ നിന്നായിരുന്നു ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. 'ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും അഭ്യര്‍ത്ഥിക്കണം' എന്നായിരുന്നു ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്. ഈ കേസില്‍ അസം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ജിഗ്നേഷ് മേവാനിയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.
ഗുജറാത്തിലെ വദ്ഗാമിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎയാണ് ജിഗ്നേഷ് മേവാനി. 2021- ല്‍ കോണ്‍ഗ്രസിന് അദ്ദേഹം തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. മോദിക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിക്കുന്ന ദളിത് യുവ നേതാവെന്ന നിലയില്‍ ദേശിയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നേതാവാണ് അദ്ദേഹം. മോദി വിരുദ്ധ പോസ്റ്റുകള്‍ ട്വീറ്റ് ചെയ്തതിനാല്‍ മേവാനിയുടെ അക്കൗണ്ട് ട്വീറ്റര്‍ ഈ അടുത്ത് ബ്ലോക്ക് ചെയ്തിരുന്നു.