LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിജയ് ബാബുവിനെ കാത്ത് പൊലീസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ കേള്‍ക്കാന്‍ വേനലവധി കഴിയണം

ബലാത്സംഗ കേസില്‍ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. മെയ് 16 വരെയാണ് ഹൈക്കോടതിയുടെ വേനലവധി. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിറകിലെന്നും ബ്ലാക്‌മെയില്‍ ചെയ്യാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നും വിജയ് ബാബു ഹര്‍ജിയില്‍ ആരോപിക്കുന്നു. അതിനു തെളിവായി പരാതിക്കാരിയുടെ വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും പൊലീസിനു കൈമാറാമെന്നും വിജയ് ബാബുവിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നതുവരെ കുറ്റാരോപിതനെ അറസ്റ്റ് ചെയ്തേക്കില്ല. എന്നാല്‍ അതിനുമുന്‍പുതന്നെ അയാള്‍ കീഴടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണർ സി. എച്ച്. നാഗരാജു പറഞ്ഞു.

അതേസമയം, വിജയ് ബാബുവിനെതിരെ ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിയിലുള്ളത്. പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും നടിയുടെ പരാതിയിലുണ്ടായിരുന്നു. പീഡനപരാതി ബലപ്പെടുത്തുന്ന തരത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇരയുടെ പേരു വെളിപ്പെടുത്തിയതിനും അയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ മാസം 24 നാണ് ബംഗളൂരുവില്‍ നിന്ന് വിജയ് ബാബു ദുബായിലേക്ക് കടന്നത്. നടി പരാതി നല്‍കിയ വിവരം അയാള്‍ നേരത്തെ അറിഞ്ഞുവെന്നാണ് പോലീസിന്‍റെ അനുമാനം. പ്രതി വിദേശത്തുനിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ പിടികൂടാനായി പോലീസ് ലുക്ക്‌ ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് തിരിച്ചുവരുന്നില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് കടക്കും. നിലവില്‍ ഇന്റര്‍പോളിന്റെ സഹായമൊന്നും വേണ്ടിവരുമെന്ന് തോന്നുന്നില്ല. ആവശ്യമെങ്കില്‍ അത്തരം സഹായം തേടാമെന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനിടെ, ജോലിയുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോൾ വിജയ് ബാബു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന് മറ്റൊരു യുവതിയും ആരോപണം ഉന്നയിച്ചിരുന്നു.

ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയിലൂടെ ജനപ്രിയ സിനിമകൾ നിർമ്മിച്ചാണ് വിജയ് ബാബു മലയാള സിനിമാ ലോകത്ത് കാലുറപ്പിച്ചത്. പിന്നീട് നടനായിട്ടെത്തിയ ഇദ്ദേഹം വിവിധ സിനിമകളിൽ വേഷമിട്ടിരുന്നു. ഫിലിപ് ആന്റ് ദി മങ്കി പെൻ, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും എന്നീ ശ്രദ്ധേയ സിനിമകളുടെ നിർമ്മാതാവാണ്. 1983 ൽ സൂര്യൻ എന്ന ചിത്രത്തിൽ ബാലതാരമായാണ് ഇദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവന്നത്.

Contact the author

Web Desk