പി സി ജോര്‍ജ്ജിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി നജീബ് കാന്തപുരം എം എല്‍ എ. പി സി ജോർജ്ജിൽ നിന്ന് ഇതിലും അപ്പുറം പ്രതീക്ഷിക്കുന്ന മനുഷ്യർക്ക് ഇപ്പോൾ നടത്തിയ പ്രസംഗത്തിൽ വലിയ അത്ഭുതമൊന്നുമില്ല. എന്നാല്‍ കേരളാ സമൂഹത്തിന് അറിയേണ്ടത് ഗുജറാത്ത് പഠിക്കാൻ പോയവർ എല്ലാം ചേർന്ന് ഇനി കേരളത്തെ ഗുജറാത്താക്കാൻ തീരുമാനിച്ചതാണോയെന്നാണ്. ലൗ ജിഹാദ് അടക്കം പച്ചനുണ പടച്ചു വിടുന്നവർ അറിയുന്നില്ല, അവരുൽപ്പാദിപ്പിക്കുന്ന നുണകൾ അവരുടെ തന്നെ അന്തകരായി തിരിച്ചു വരുമെന്ന കാര്യമെന്നും നജീബ് കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
പി.സി ജോർജ്ജിൽ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുന്ന മനുഷ്യർക്ക് ഇപ്പോൾ നടത്തിയ പ്രസംഗത്തിൽ വലിയ അത്ഭുതമൊന്നുമില്ല. എന്നാൽ ഈ നാട്ടിൽ ഒരു നിയമ വാഴ്ചയുണ്ടോ, അത് തടയാനുള്ള സംവിധാനമുണ്ടോ എന്നത് മാത്രമാണ് നമുക്ക് അറിയേണ്ടത്. അതോ ഗുജറാത്ത് പഠിക്കാൻ പോയവർ എല്ലാം ചേർന്ന് ഇനി കേരളത്തെ ഗുജറാത്താക്കാൻ തീരുമാനിച്ചതാണോ എന്നും നമുക്കറിയണം. എല്ലാ പ്രവർത്തനങ്ങൾക്കും ഒരു പ്രതിപ്രവർത്തനം എന്നത് ശാസ്ത്രമാണ്. അത് പി.സി ജോർജ്ജ് ഉണ്ടാക്കിയാലും മോഹൻ ഭഗവത് ഉണ്ടാക്കിയാലും. ആക്ഷനും റിയാക്ഷനും ഏതെങ്കിലുമൊരു സമൂഹത്തെ മാത്രമല്ല ബാധിക്കുക. അതിൽ എല്ലാവർക്കും ഒരു പോലെ ഉറക്കം നഷ്ടപ്പെടും. ഒരു പോലെ മനസ്സമാധാനം തകരും. ലൗ ജിഹാദ് അടക്കം പച്ചനുണ പടച്ചു വിടുന്നവർ അറിയുന്നില്ല, അവരുൽപ്പാദിപ്പിക്കുന്ന നുണകൾ അവരുടെ തന്നെ അന്തകരായി തിരിച്ചു വരുമെന്ന കാര്യം. എല്ലാവർക്കും ഈ നാട്ടിൽ സന്തോഷത്തോടെ ജീവിക്കണമെങ്കിൽ എല്ലാവരും ഒരുമിച്ച് ആ തീരുമാനമെടുക്കണം. ഒരു സമൂഹവും ഏകപക്ഷീയമായി ഇരകളായിരിക്കില്ല.
മുസ്ലിം സമുദായം ഇപ്പോൾ അനുഭവിക്കുന്ന കടുത്ത ഒറ്റപ്പെടലുണ്ട്. ഭീതിയുണ്ട്. ആശങ്കയുണ്ട്. സമൂഹത്തിന്റെ പൊതുവായ സമാധാന ജീവിതത്തെയാണ് അത് തകർക്കുക; മുസ്ലിംകളുടെത് മാത്രമല്ല. കടിച്ചു കുടഞ്ഞിട്ടും പിന്നാലെ വന്ന് മാന്തിയാൽ ഏത് മിണ്ടാപ്രാണിയും കുതറും. അത് ചിലപ്പോൾ മികച്ച വേട്ട നായ്ക്കളെ പോലും തളർത്തും. അതിൽ ആർക്കും ഗുണമുണ്ടാവില്ല. ഇപ്പോള്‍ കേരളത്തിലുള്ള പ്രശ്‌നം രണ്ടുതരത്തിലാണ്. പി.സി ജോര്‍ജിനെ പോലെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ സമൂഹത്തില്‍ വെറുപ്പ് പടര്‍ത്താന്‍ കച്ചകെട്ടി ഇറങ്ങിയ സാമൂഹ്യവിരുദ്ധര്‍. അവര്‍ക്ക് അവരുടെ കയ്യെത്തും ദൂരത്തുള്ള അധികാരം മാത്രമാണ് പ്രശ്‌നം. അതിന് ആര്‍.എസ്.എസ് പടര്‍ത്തുന്ന വര്‍ഗീയത പ്രചരിപ്പിക്കുകയും അതിന്റെ പിണിയാളുകളായി പ്രവര്‍ത്തിക്കുകയും ചെയ്യുക. ആ പ്രവര്‍ത്തനത്തിന് കൂലി കൃത്യമായി എണ്ണി വാങ്ങുകയും ചെയ്യുക.
ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്ന പച്ച നുണകളുടെ ഇല്ലാ കഥകള്‍ സത്യമാണെന്ന് കരുതി കയ്യടിക്കുന്ന വലിയൊരു വിഭാഗം മനുഷ്യരുണ്ട്. അവര്‍ വെറുപ്പിന്റെ യന്ത്രങ്ങളായിത്തീരുന്നു. അവരാണ് രണ്ടാമത്തെ വിഭാഗം. അവര്‍ക്കൊരു ലക്ഷ്യമേയുള്ളൂ, സൃഷ്ടിക്കപ്പെട്ട ശത്രുവിനെ പ്രതിഷ്ടിച്ച് നിഗ്രഹിക്കുക. ഇതെല്ലാം വിശ്വസിച്ചു ഇതാണ് ചുറ്റും നടക്കുന്നതെന്ന് കരുതി വളര്‍ന്നു വരുന്ന ഒരു വലിയ സമൂഹമുണ്ട്. തിരുത്താന്‍ പോലും നിന്നു കൊടുക്കാത്ത സമൂഹം. അവര്‍ വര്‍ദ്ധിച്ചു വരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതിനെതിരെ ശക്തമായ നിലപാടുകള്‍ ഇനി നമുക്ക് ഒരുമിച്ച് പറഞ്ഞേ പറ്റൂ. സമൂഹത്തെ പിളര്‍ത്തി ചോര കുടിച്ചു വളരാന്‍ ഒരാളെയും അനുവദിക്കാത്ത മനുഷ്യരുണ്ടാവണം. അതാണ് യഥാര്‍ത്ഥ മത വിശ്വാസികളുടെയും മതനിരപേക്ഷ സമൂഹത്തിന്റെയും മുമ്പിലുള്ള ഉത്തരവാദിത്വം. ക്രിസ്തീയ സമൂഹത്തിനിടയിലും ഇതേ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വലിയൊരു വിഭാഗം ലൗ ജിഹാദടക്കം സത്യമാണെന്ന് കരുതുന്നു. അത് പറഞ്ഞു വിശ്വസിപ്പിക്കുന്നവര്‍ അവര്‍ക്ക് വിശ്വസ്തരാണ് എന്നതാണ് പ്രധാനകാര്യം. എന്നാല്‍ ഇതിന്റെ വല്ല ഡാറ്റകളും ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല. ഇത്തരം വര്‍ഗീയ കോമരങ്ങള്‍ക്ക് ഇന്ധനം നല്‍കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്.
ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ക്ക് മുമ്പില്‍ അന്വേഷണം നടത്തി സര്‍ക്കാര്‍ കണക്കുകള്‍ പ്രദര്‍ശിപ്പിക്കട്ടെ. ഇതിന്റെ വസ്തുത മനസ്സിലാക്കാന്‍ അതുവഴി വഴിയൊരുങ്ങട്ടെ. അല്ലെങ്കില്‍ ഇതു പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കട്ടെ. അത് പി.സി ജോര്‍ജ് ആയാലും മറ്റേത് വ്യക്തിയായാലും. ഈ വര്‍ഗ്ഗീയ പ്രചാരണം മുറിവേല്‍പ്പിക്കുക ഏതെങ്കിലും ഒരു സമുദായത്തെ മാത്രമല്ല. ഏതെങ്കിലുമൊരു വിശ്വാസികളെയും മാത്രമല്ല. ഇതിന്റെ ആകെത്തുക അരാജകത്വം ആയിരിക്കും. അരാജകത്വം തകര്‍ക്കുന്നത് നമ്മുടെ നാടിനെ തന്നെയാണ്. ഒരു സമുദായത്തിനും ഇവിടെ ഔദാര്യം ആവശ്യമില്ല. പക്ഷേ ശ്വാസവായു ആവശ്യമുണ്ടെങ്കില്‍ നാടിന് മുറിവേല്‍ക്കാതെ കാക്കണം. ഇത് അവസാനത്തെ നിമിഷമാണെന്ന് നമ്മള്‍ തിരിച്ചറിയണം. അല്ലെങ്കില്‍ ശ്വാസംമുട്ടി മരിക്കുന്നവരില്‍ നമ്മളോരോരുത്തരും ഉണ്ടാവും. മത, ജാതി, രാഷ്ട്രീയ ഭേദമില്ലാതെ ആ കൂട്ടമരണം കേരളം ഒഴിവാക്കിയേ തീരൂ. മലയാളികള്‍ എന്ന് അവകാശപ്പെടുന്ന നമുക്ക് ഓരോരുത്തര്‍ക്കും അതിന്റെ ബാധ്യതയുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക