തിരുവനന്തപുരം: വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജ്ജ് ഒരു ഉപകരണം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി സി ജോര്‍ജ്ജിനെക്കൊണ്ട് ഇത്തരം രീതിയില്‍ സംസാരിപ്പിച്ച സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയും കേസ് എടുക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. പി സി ജോര്‍ജ്ജ് നടത്തിയ മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗത്തിനെതിരെ യൂത്ത് ലീഗും കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ച് 24 മണിക്കൂര്‍ കഴിഞ്ഞാണ് എഫ് ഐ ആര്‍ ഇടാന്‍ പൊലീസ് തയ്യാറായത്. പ്രതിയെ സ്വന്തം വാഹനത്തില്‍ ഇരുത്തി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാനുള്ള അവസരം പൊലീസ് ചെയ്തു കൊടുത്തുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ള സംസാരമാണ് പി സി ജോര്‍ജ്ജില്‍ നിന്നുമുണ്ടായിരിക്കുന്നത്. കേരളത്തില്‍ വിദ്വേഷത്തിന്‍റെ ക്യാമ്പെയ്ന്‍ നടത്തുകയാണ്. ആ ക്യാമ്പെയ്നിലെ ഒരു ഉപകരണം മാത്രമാണ് പി സി ജോര്‍ജ്ജ്. അദ്ദേഹത്തിന് പിന്നില്‍ സംഘപരിവാര്‍ നേതാക്കളുണ്ട്. കേരളാ രാഷ്ട്രീയ സാമൂഹിക ഇടങ്ങളില്‍ സ്ഥാനം നഷ്‌ടമായ സംഘപരിവാര്‍ ശക്തികള്‍ ഇത്തരം രീതിയില്‍ ഒരു ഇടം കണ്ടെത്താനാണ് ശ്രമിക്കുന്നത്. വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്നതല്ല അഭിപ്രായ സ്വാതന്ത്രം - വി ഡി സതീശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പി സി ജോര്‍ജ്ജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. വിദ്വേഷ പ്രസംഗം നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മുസ്ലിം തീവ്രവാദിക്കള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമ്മാനമാണ് തന്‍റെ അറസ്റ്റെന്നായിരുന്നു ജാമ്യം ലഭിച്ചതിന് പിന്നാലെയുള്ള പി സി ജോര്‍ജ്ജിന്‍റെ പ്രതികരണം. വ്യവസായ പ്രമുഖന്‍ എം എ യൂസഫലിക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നു. എന്നാല്‍ താന്‍ പറഞ്ഞ മറ്റ് കാര്യങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിച്ചതെന്നും അതില്‍ ഉറച്ച് നില്‍ക്കുകയാണെന്നും പി സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.