പി സി ജോർജ്ജിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എം പി. പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തപ്പോള്‍ കേരളത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടമാകുന്നുവെന്ന് പറഞ്ഞ് കേന്ദ്ര സഹമന്ത്രി രംഗത്തെത്തി. എന്നാല്‍ മോദിക്കെതിരെ പോസ്റ്റിട്ട ജിഗ്നേഷ് മേവാനിയെ കള്ളക്കേസ് ചുമത്തി ബിജെപി അറസ്റ്റ് ചെയ്തു. അപ്പോഴാണ് ഉത്തരേന്ത്യയിലെ വെറുപ്പും വിദ്വേഷവും ഒരു ട്രക്കിൽ കയറ്റി കേരളത്തിൽ നിക്ഷേപിക്കാൻ ശ്രമിച്ച പി സി ജോർജ്ജിനുവേണ്ടി വക്കാലത്തുമായി ആളുകൾ രംഗത്തുവന്നിരിക്കുന്നത്. അതുകൊണ്ട് ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ സൂക്ഷിക്കണം - ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഒരു ട്രക്ക് ലോഡ് വെറുപ്പ് കേരളസമൂഹത്തിൽ കുടഞ്ഞിട്ടതിനാണ് പിസി ജോർജ് അറസ്റ്റിലായത്. ഉടൻ വന്നു കേന്ദ്ര സഹ മന്ത്രിയുടെ പ്രസ്താവന - കേരളത്തിൽ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു !!
ദളിത് നേതാവും ഗുജറാത്തിലെ MLAയുമായ ജിഗ്നേഷ് മേവാനി പ്രധാനമന്ത്രിയെ വിമർശിച്ച് ഒരു ട്വീറ്റ് ഇടുന്നു. അങ്ങ് ദൂരെ ആസാമിൽ ബിജെപി കേസ് ഫയൽ ചെയ്യുന്നു. കിഴക്ക് നിന്ന് പശ്ചിമ ഭാഗത്തേക്കെത്തി ആസാം പോലീസ് മേവാനിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി ജയിലിലടച്ചു. ബാരപ്പെട്ട കോടതി അതിസൂക്ഷ്മമായി അരിച്ചുപെറുക്കിയിട്ടും കേസിൽ ഒരു കഴമ്പും കാണാൻ കഴിയാത്തതുകൊണ്ട് ജാമ്യം നൽകി വിട്ടയച്ചു. ബിജെപി ഉണ്ടോ വിടുന്നു... മറ്റൊരു കേസ് ചുമത്തി വീണ്ടും മേവാനിയെ ജയിലിൽ തള്ളി. കോടതി ഞെട്ടലോടെയാണ് ഈ കേസിലെ വാദം കേട്ടത്. ഇത്തരം കള്ളക്കേസുകൾ ചുമത്തിയാൽ നമ്മുടെ രാജ്യത്ത് ജനാധിപത്യം അവസാനിക്കുമെന്നും പോലീസ് സ്റ്റേറ്റ് ആകുമെന്നും കോടതി പരസ്യമായി പറഞ്ഞു. എന്തൊരു അഭിപ്രായസ്വാതന്ത്ര്യം!
ഒന്ന് ശ്വാസം വിട്ടാൽ രാജ്യദ്രോഹക്കുറ്റത്തിന് അകത്താക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി എന്ന് പറയുന്നത് മറ്റാരുമല്ല നമ്മുടെ കോടതികൾ തന്നെയാണ്. അപ്പോഴാണ് ഉത്തരേന്ത്യയിലെ വെറുപ്പും വിദ്വേഷവും ഒരു ട്രക്കിൽ കയറ്റി കേരളത്തിൽ നിക്ഷേപിക്കാൻ ശ്രമിച്ച പി സി ജോർജിന് വേണ്ടി വക്കാലത്തുമായി ആളുകൾ രംഗത്തുവന്നിരിക്കുന്നത്. ഇതെല്ലാം മുൻകൂട്ടി കണ്ടു കൊണ്ട് തന്നെയാണ് 11 ദിവസങ്ങൾക്കു മുൻപ് തലശ്ശേരിയിൽ ക്രൈസ്തവ മേലധ്യക്ഷന്മാരെ സാക്ഷി നിർത്തിക്കൊണ്ട് "ആട്ടിൻതോലിട്ട ചെന്നായ്ക്കളെ" സൂക്ഷിക്കണം എന്ന് ഞാൻ ഓർമിപ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക