ശ്രേയാ ഘോഷാലിൻ്റെ പാട്ടിലെ അക്ഷര ശുദ്ധിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സംവിധായകന്‍ ആലപ്പി അഷ്റഫ്. പുതുതലമുറയിലെ ഉത്തരേന്ത്യക്കാരിയായ, നാല് ദേശീയ അവാർഡുകള്‍ വാങ്ങിയ അനുഗ്രഹീത ഗായിക ശ്രേയാ ഘോഷാൽ മലയാളത്തിൽ മാത്രമല്ല ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി ഭാഷകളിലെല്ലാം തൻ്റെ മധുരസ്വരത്തോടൊപ്പം ഭാഷാശുദ്ധിയും സംയോജിപ്പിച്ച് പാടുന്നത് ഒരത്ഭുതം തന്നെയാണ്. സാധാരണ അന്യഭാഷാ ഗായികമാർ പാട്ടുകൾ എഴുതിയെടുക്കുന്നത് ഒന്നുകിൽ അവരുടെ മാതൃഭാഷയിലോ അല്ലെങ്കിൽ ഇംഗ്ലീഷിലോ ആയിരിക്കും. അത് പലപ്പോഴും ചെറിയ ഉച്ചാരണ പിഴവുകൾക്ക് കാരണമാകും. എന്നാൽ ശ്രേയാ ഘോഷാൽ സംഗീത സംവിധായകൻ പാടുന്ന പാട്ട് കേട്ട് എഴുതിയെടുക്കുന്നത് ദേവനാഗരി ലിപിയിലാണ്. ഈ സംസ്കൃത ലിപിയാണ് മിക്ക ഇന്ത്യൻ ഭാഷകളുടെയും ഉത്ഭവകേതു. ഭാഷയേതായാലും അവർക്കത് ആലപിക്കാൻ സാധിക്കുന്നത് ഈ സാംശീകരണത്തിലൂടെയാണെന്ന് ആലപ്പി അഷ്റഫ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ശ്രേയാ ഘോഷാലിൻ്റെ പാട്ടിലെ അക്ഷര ശുദ്ധിക്കു പിന്നിലെ രഹസ്യമെന്ത് ?
അന്യഭാഷാ ഗായികമാരിൽ ശ്രേയാ ഘോഷാൽ, ഉച്ചാരണത്തിലും അക്ഷരസ്ഫുടതയിലും അനുഗ്രഹീതയായ ഈ ഗായിക നമ്മെ ഏറെ അത്ഭുതപ്പെടുത്താറുണ്ട്. അന്യഭാഷകളിൽ നിന്നും വന്നു തൻ്റെ സ്വരമാധുരി കൊണ്ടു മലയാളക്കരയെ കീഴ്പ്പെടുത്തിയ ഗായികമാർ ഏറെ നമുക്കുണ്ട്. എന്നാൽ, മിക്ക അന്യഭാഷാ ഗായികമാരും മലയാള ഗാനം പാടുമ്പോൾ, പലപ്പോഴും ചില പദങ്ങളിൽ ഉച്ചാരണത്തിൽ വ്യക്തതകുറവു വരുത്താറുണ്ട്. ഉദഹരണത്തിന് ' റ ' എന്നത് 'ര' ആയി മാറുമെന്നതുപോലെ. പക്ഷേ പുതുതലറമുറയിലെ ഉത്തരേൻഡ്യക്കാരിയായ, നാല് ദേശീയ അവാർഡുകള്‍ വാങ്ങിയ അനുഗ്രഹീത ഗായിക ശ്രേയാഘോഷാൽ മലയാളത്തിൽ മത്രമല്ല ഹിന്ദി ,ബംഗാളി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി നിരവധി ഭാഷകളിലെല്ലാം തൻ്റെ മധുരസ്വരത്തോടൊപ്പം ഭാഷാശുദ്ധിയും സംയോജിപ്പിച്ച് പാടുന്നത് ഒരൽഭുതം തന്നെയാണ്.
ശ്രേയാഘോഷാലിൻ്റെ മലയാളഗാനാലാപനം ശ്രവിച്ചാൽ അവർ മലയാളിയാണന്നേ ആർക്കും തോന്നുകയുള്ളു. ഇനി ഭാഷ ഏതായാലും ആ ഭാഷക്കാരിയായ് അവർമാറും. അതിൻ്റെ രഹസ്യം എനിക്ക് മനസ്സിലാക്കാൻ അവസരം ലഭിച്ചതാണ് ഞാൻ ഇവിടെ പങ്കുവെയ്ക്കുന്നത്. ഒരിടവേളക്ക് ശേഷം ഞാൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള സിനിമ... അടിയന്തിരാവസ്ഥ കാലഘട്ടത്തിലെ നന്മയുള്ള ഒരു ക്രൈസ്തവ കുടുംബം നേരിടുന്ന സംഘർഷത്തിൻ്റെ കഥയാണ് ഈ സിനിമ പറയുന്നത്.
ഈ ചിത്രത്തിലെ മൂന്നു പാട്ടുകൾ, മൂന്നു സംഗീത സംവിധായകരാണ് ഒരുക്കുന്നത്. " സ്വർഗ്ഗത്തിൽ വാഴും യേശുനാഥാ..സ്നേഹം ചൊരിയും ജീവനാഥാ.. "എന്നു തുടങ്ങുന്ന ഒരു പ്രാർത്ഥനാ ഗാനമാണ് മലയാളികളുടെ മനംകവർന്ന പാട്ടുകാരി ശ്രേയാ ഘോഷാൽ കോവിഡ് കാലത്തിന് ശേഷം ആദ്യമായ് മലയാളത്തിന് വേണ്ടി പാടിക്കഴിഞ്ഞത്. കാലാതീതമായി നിലനില്ക്കാൻ സാധ്യതയുള്ള കൃസ്ത്യൻ പ്രാർത്ഥനാഭക്തി ഗാനമാണിത്. ടൈറ്റസ് ആറ്റിങ്ങലിൻ്റെ വരികൾക്ക് അഫ്സൽ യൂസഫ് സംഗീതം പകർന്നിരിക്കുന്ന ആ ഗാനം ശ്രേയയുടെ കണ്ഠത്തിൽ നിന്നും ഭക്തിനിർഭരമായ് വ്യക്തതയോടെ വന്ന ആ സ്വരമാധുരി ശ്രവണ സുന്ദരമാണ്. ഇനി ശ്രേയാഘോഷാലിൻ്റെ അക്ഷര ശുദ്ധിയോടെയുള്ള ആലാപന രഹസ്യം എന്തെന്നാൽ, സാധാരണ അന്യഭാഷാ ഗായികമാർ അവർ പാടേണ്ട പാട്ടുകൾ എഴുതിയെടുക്കുന്നത് ഒന്നുകിൽ അവരുടെ മാതൃഭാഷയിലോ അല്ലങ്കിൽ ഇംഗ്ലീഷിലോ ആയിരിക്കും. അത് പലപ്പോഴും ചെറിയ ഉച്ചാരണ പിഴവുകൾക്ക് കാരണമാകും. എന്നാൽ ശ്രേയാഘോഷാൽ സംഗീത സംവിധായകൻ പാടുന്ന പാട്ട് കേട്ട് എഴുതിയെടുക്കുന്നത് ദേവനാഗരി ലിപിയിലാണ്. ഈ സംസ്കൃത ലിപിയാണ് മിക്ക ഇൻഡ്യൻ ഭാഷകളുടെയും ഉത്ഭവകേതു. ഭാഷയെതായാലും അവർക്കത് ആലപിക്കാൻ സാധിക്കുന്നത് ഈ സാംശീകരണത്തിലൂടെയാണ്.
ഇനി മറ്റു ചില വിശേഷങ്ങൾ ഈ ചിത്രത്തിലെ മറ്റൊരു ഗാനം, ബൈബിൾ വചനങ്ങൾ അടങ്ങിയ വിലാപഗാനം ആലപിക്കുന്നത് സാക്ഷാൽ ഗാനഗന്ധർവ്വൻ യേശുദാസാണ്. ചെന്നയിലെ മറിയൻ സ്റ്റുഡിയോ ഉടമ കൂടിയായ എ ജെ ആൻറണിയെന്ന സംഗീത സംവിധായകനിലൂടെയാണ് ഈ ഗാനം ഒരുക്കുന്നത്. മൂന്നാമത്തേത് ജയരാജ് എന്ന യുവസംഗീത സംവിധായകനെ ഈ ചിത്രത്തിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. പ്രസിദ്ധ സംഗീതജ്ഞനായ രാമസ്വാമി ഭാഗവതരുടെ( KPAC യുടെ ആദ്യ സംഗീത സംവിധായകൻ ) ചെറുമകനാണ് ടി.എസ്. ജയരാജ്. സംസ്ഥാന അവാർഡ് ജേതാവ് നജീബ് അർഷാദ്, മലയാളത്തിൻ്റെ പൂങ്കുയിൽ ശ്വേതാ മോഹൻ എന്നിവരാണ് ആ ഗാനം പകർന്ന് നല്കി കഴിഞ്ഞത്. ചിത്രത്തിൻ്റെ ഹോംവർക്കുകളും അണിയറ പ്രവർത്തനങ്ങളും നല്ല രീതിയിൽ കൃത്യതയോടെ നടന്നുവരുന്നു. ഒപ്പം പുതുമുഖങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിലും. എല്ലാ നല്ല മനസ്സുകളുടെയും പിൻതുണയും പ്രാർത്ഥനയും ഞാൻ ആത്മാർത്ഥമായ് ആഗ്രഹിക്കുന്നു .
ആശംസകളോടെ, ആലപ്പി അഷ്റഫ്
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക