മലപ്പുറം: സിനിമാ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്. പുരുഷ മേധാവിത്വമുളള മേഖലയാണിതെന്നും നിലവിലെ സാഹചര്യത്തിൽ സ്ത്രീകൾ ഈ മേഖലയിലേക്ക് വരരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സാന്ദ്രാ തോമസ് പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
'സിനിമയിൽ സ്ത്രീകൾ സുരക്ഷിതരല്ല. എന്നോട് ഏത് അഭിമുഖത്തിൽ ചോദിച്ചാലും ഞാനത് പറയാറുണ്ട്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഈ മേഖലയിലേക്ക് ആരും വരരുതെന്നാണ്. ഇപ്പോൾ ഇവിടം സുരക്ഷിതമല്ല. എല്ലാവരും കൈകോർത്ത് നിൽക്കുകയാണെങ്കിൽ സ്ത്രീകൾക്ക് വരാം. പക്ഷേ ഒറ്റയ്ക്ക് ഒറ്റയ്ക്ക് അത് എളുപ്പമല്ല. കാരണം ഇതിപ്പോഴും പുരുഷ മേധാവിത്വമുളള മേഖലയാണ്. സ്ത്രീകൾക്കുവേണ്ടി സംസാരിക്കുന്ന സംഘടനകൾപോലും അവർക്ക് ആവശ്യമുളള കാര്യങ്ങളിൽ മാത്രമാണ് പ്രതികരിക്കുക. വിനായകന്റെ പ്രശ്‌നത്തിലൊന്നും ആരും പ്രതികരിച്ച് കണ്ടില്ല. അതും പ്രതികരിക്കേണ്ട വിഷയമല്ലേ. ഒരു സ്ത്രീക്കെതിരെയല്ലേ അയാളും സംസാരിച്ചത്- സാന്ദ്രാ തോമസ് ചോദിക്കുന്നു.
ഈ മേഖലയിലെ പുരുഷ മേധാവിത്വം അങ്ങനെ പെട്ടെന്ന് ഒരു ദിവസം ഇല്ലാതാവില്ല. പതിയെ മാത്രമേ അത് സാധിക്കുകയുളളു. സ്ത്രീകളുടെ ചിന്താഗതികൾതന്നെ ആദ്യം മാറണം. തങ്ങൾ അടിമകളാണ് എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. അവരുടെ ചിന്താഗതി മാറണം. സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും ഈ പ്രശ്‌നങ്ങളുണ്ട്. സിനിമ ലൈം ലൈറ്റിലായതുകൊണ്ട് എല്ലാവരും അറിയുന്നു എന്നുമാത്രം. വിജയ് ബാബുവിന്റെ പ്രശ്‌നം പോലെ എല്ലായിടത്തും പ്രശ്‌നങ്ങളുണ്ട്. അത് വിജയ് ബാബു ആയതുകൊണ്ട് മീഡിയ ആഘോഷിക്കുന്നു. ഇത്തരത്തിൽ നിരവധി ചൂഷണങ്ങൾ മേഖലയിൽ നടക്കുന്നുണ്ട്. ആരും അത് തുറന്നുപറയാൻ മുന്നോട്ടുവരുന്നില്ല എന്നതാണ്. അവർക്ക് പേടിയാണ്. ഗ്രൂപ്പ് അറ്റാക്കാണ് അവർക്കുനേരേ നടക്കുക. വിജയ് ബാബുവിനെതിരെ പരാതി നൽകിയ കുട്ടിക്കുനേരെ വലിയ തോതിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്. അതുമൂലം അവൾക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്യേണ്ടിവന്നു. എനിക്കും പേടിയാണ്. അത്രയധികം സൈബർ ആക്രമണങ്ങള്‍ നേരിട്ട ഒരാളാണ് ഞാൻ. ഒരു അഭിപ്രായം പറയാൻ ഇപ്പോഴും പേടിയാണ്. അതിജീവിതകൾക്ക് ധൈര്യം കൊടുക്കുകയാണ് ഏക വഴി. ഞാൻ ആ കുട്ടിയെ വിളിച്ച് ഐക്യദാർഢ്യം പറഞ്ഞിട്ടുണ്ട്. എന്തിനും ആ കുട്ടിയുടെ കൂടെയുണ്ടാവുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്'-സാന്ദ്രാ തോമസ് കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2017-ൽ വിജയ് ബാബു തന്നെ കയറിപ്പിടിക്കുകയും മർദ്ദിക്കുകയും ചെയ്‌തെന്നാരോപിച്ച് സാന്ദ്രാ തോമസ് പരാതി നൽകിയിരുന്നു. ഇരുവരും ചേർന്ന് നടത്തുന്ന ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണകമ്പനിയുടെ കൊച്ചിയിലെ സ്ഥാപനത്തിലെത്തി വിജയ് ബാബു തന്നെ മർദ്ദിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു സാന്ദ്രാ തോമസ് നൽകിയ പരാതി. എന്നാൽ തനിക്കെതിരെ സാന്ദ്രാ തോമസും ഭർത്താവും നൽകിയ പരാതി വ്യാജമാണെന്നും സ്വത്ത് കൈക്കലാക്കുന്നതിനായി കെട്ടിച്ചമച്ച കേസാണ് തനിക്കെതിരെ ഫയൽ ചെയ്തിട്ടുളളതെന്നുമായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം.