തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി തനിക്കെതിരെ ഫയല്‍ ചെയ്ത മാനഷ്ടക്കേസ് കാര്യമാക്കുന്നില്ലെന്ന് മുന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 'തോല്‍ക്കില്ല ഞാന്‍' എന്ന തന്‍റെ ആത്മകഥയുടെ പ്രകാശനം ഇന്ന് നടക്കും. പുസ്തകത്തിന്‍റെ ഉള്ളടക്കം സര്‍ക്കാരിനെ കാണിച്ച് അനുവാദം വാങ്ങിയതാണ്. പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഭാഗങ്ങള്‍ ഒഴിവാക്കിയതിന് ശേഷമാണ് പുസ്തകം പ്രകാശനം ചെയ്യുന്നതെന്നും ടിക്കാറാം മീണ പറഞ്ഞു.
അതേസമയം, പ്രകാശന പരിപാടിയിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കവിയുമായ പ്രഭാ വർമ്മ പങ്കെടുക്കില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ പുസ്തകത്തിൽ പരാമർശം ഉള്ളതുകൊണ്ടാണ് പിന്മാറ്റമെന്നാണ് സൂചന. എന്നാൽ, പുസ്തക പ്രകാശനവുമായി മുന്നോട്ടു പോകാനാണ് ടിക്കാറാം മീണയുടെ തീരുമാനം.
തനിക്കെതിരായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് പി ശശി വക്കീൽ നോട്ടീസ് അയച്ചത്. പുസ്തക പ്രകാശനത്തിൽ നിന്ന് പിന്മാറണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. പി ശശിക്കെതിരെ നിരവധി ആരോപണങ്ങളാണ് ആത്മകഥയിലൂടെ ടിക്കാറാം മീണ ഉന്നയിച്ചിരിക്കുന്നത്. ഈ ആരോപണങ്ങള്‍ക്കെതിരെയാണ് പി ശശി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
50 ലക്ഷം രൂപയാണ് പി ശശി ആവശ്യപ്പെട്ടിരിക്കുന്നത്. "അടിസ്ഥാന രഹിതമായ ആരോപണമാണ് ടിക്കാറാം മീണ ഉന്നയിച്ചിരിക്കുന്നത്. മനപൂര്‍വ്വം തന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ നടത്തിയ നീക്കമാണിത്. പരാമർശം പിൻവലിച്ച് മാപ്പ് പറയണം. ഈ രീതിയില്‍ ഉള്ളടക്കം ചിട്ടപ്പെടുത്തിയ പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ടിക്കാറാം മീണ പിന്മാറണം"- പി ശശി അയച്ച വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.