കൊച്ചി: നടിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ചോദിച്ച് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ബിസിനസ് അവശ്യങ്ങള്‍ക്കായുള്ള യാത്രയിലാണ് താനെന്നും അതിനാല്‍ കൂടുതല്‍ സമയം ആവശ്യമാണെന്നുമാണ് വിജയ് ബാബു അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ വിജയ് ബാബുവിന്‍റെ ആവശ്യം അംഗീകരിക്കേണ്ടെന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ മാസം 19-ന് ഹാജരാകാമെന്നായിരുന്നു അന്വേഷണ സംഘം നൽകിയ നോട്ടീസിന് വിജയ് ബാബുവിന്‍റെ രേഖാമൂലമുളള മറുപടി.
അതേസമയം, വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി വെച്ചിരിക്കുകയാണ്. മെയ് 18-ന് ശേഷമായിരിക്കും വിജയ് ബാബുവിന്‍റെ മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക. ഇത് കണക്കാക്കിയാണ് 19-ന് ഹാജരാകാം എന്ന് മറുപടി നൽകിയതെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ അതിന് മുന്‍പ് വിജയ് ബാബുവിനെ തിരികെയെത്തിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്.
വിജയ് ബാബുവിനെതിരെ ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിയിലുള്ളത്. പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും നടിയുടെ പരാതിയിലുണ്ടായിരുന്നു. പീഡനപരാതി ബലപ്പെടുത്തുന്ന തരത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇരയുടെ പേരു വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ മാസം 24 നാണ് ബംഗളൂരുവില്‍ നിന്ന് വിജയ് ബാബു ദുബായിലേക്ക് കടന്നത്. നടി പരാതി നല്‍കിയ വിവരം അയാള്‍ നേരത്തെ അറിഞ്ഞുവെന്നാണ് പോലീസിന്‍റെ അനുമാനം. പ്രതി വിദേശത്തുനിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ പിടികൂടാനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് തിരിച്ചുവരുന്നില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് കടക്കും. നിലവില്‍ ഇന്റര്‍പോളിന്റെ സഹായമൊന്നും വേണ്ടിവരുമെന്ന് തോന്നുന്നില്ല. ആവശ്യമെങ്കില്‍ അത്തരം സഹായം തേടാമെന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനിടെ, ജോലിയുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോൾ വിജയ് ബാബു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന് മറ്റൊരു യുവതിയും ആരോപണം ഉന്നയിച്ചിരുന്നു.