ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മോചനം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. ജയിലിനകത്ത് നല്ല നടപ്പായിരുന്നിട്ടും പേരറിവാളനോട് വിവേചനം കാണിക്കുകയാണെന്ന് സുപ്രീംകോടതി പറഞ്ഞു. പേരറിവാളനെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ ശുപാര്‍ശ രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ എന്നത് പരിശോധിക്കേണ്ട വിഷയമാണെന്നും കേന്ദ്രസര്‍ക്കാര്‍ കൃത്യമായി വാദം കേള്‍ക്കാന്‍ തയാറാവുന്നില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തെ വിമര്‍ശിച്ചത്. കേസില്‍ ചൊവ്വാഴ്ച്ച വീണ്ടും വാദം കേള്‍ക്കും.
രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ പേരറിവാളന് 19 വയസായിരുന്നു പ്രായം. രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് ബാറ്ററി വാങ്ങിക്കൊടുത്തു എന്നതാണ് പേരറിവാളനെതിരെ ചുമത്തിയ കുറ്റം. ബാറ്ററി എന്തിനാണ് ഉപയോഗിക്കാന്‍പോകുന്നത് എന്ന കാര്യം പേരറിവാളന് അറിയുമായിരുന്നില്ല. ഇക്കാര്യം അദ്ദേഹം സി ബി ഐക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നെങ്കിലും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല.
കേസില്‍ അറസ്റ്റിലായ 26 പേര്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു എന്നാല്‍ 1999-ല്‍ സുപ്രീംകോടതി 19 പേരെ വെറുതെ വിടുകയും നളിനി, മുരുകന്‍, പേരറിവാളന്‍, ശാന്തന്‍ എന്നിവര്‍ക്ക് വധശിക്ഷയും മറ്റ് മൂന്നുപേര്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. പിന്നീട് ദയാഹര്‍ജികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി 2014-ല്‍ പേരറിവാളന്‍ ഉള്‍പ്പെടെയുളള പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2017 ജനുവരി 24-നാണ് ജയിലിലായി 26 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി പേരറിവാളന് ജാമ്യം അനുവദിച്ചത്. പിന്നീട് എട്ടുതവണ പേരറിവാളന്‍ ജാമ്യത്തിലിറങ്ങി. മാര്‍ച്ച് 9-നാണ് പേരറിവാളന് അവസാനം ജാമ്യം ലഭിച്ചത്. ജയില്‍ മോചനത്തിനായി ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് പേരറിവാളന്‍ ഇപ്പോള്‍. രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളായി വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന പേരറിവാളനുള്‍പ്പെടെ മൂന്നുപേരെയും വെറുതെ വിടണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്.
1991 മെയ് 21നാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. എൽ ടി ടി ഇ അംഗമായ തേന്മൊഴി രാജരത്നം എന്ന സ്ത്രീയാണ് ചാവേറായി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. ശിവരശൻ എന്ന എൽ ടി ടി ഇ നേതാവായിരുന്നു കൊലപാതകത്തിന് പിന്നില്‍. 2006 വരെ എൽ ടി ടി ഇ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. 2006-ൽ ഒരു അഭിമുഖത്തിൽ തമിഴ് പുലികളുടെ വക്താവായ ആന്റൺ ബാലശിങ്കം എൽ ടി ടി ഇ യുടെ പങ്ക് പരോക്ഷമായി സമ്മതിക്കുകയായിരുന്നു. പിന്നീട് രാജീവിന്‍റെ മരണത്തിന് ഉത്തരവാദികളായ ശ്രീലങ്കൻ വംശജരായ എൽ ടി ടി ഇ അംഗങ്ങളെയും തമിഴ്‌നാട്ടിൽ നിന്നുള്ള അവരുടെ സഹായികളെയും അടക്കം 26 പേരെ കോടതി കുറ്റക്കാരായി വിധിക്കുകയായിരുന്നു.