കൊച്ചി: നടിയെ അതിക്രമിച്ച കേസില്‍ അതിജീവിതക്കൊപ്പമാണ് താനെന്ന് മുന്‍ എം എല്‍ എ പി ടി തോമസിന്‍റെ ഭാര്യയും യു ഡി എഫ് സ്ഥാനാര്‍ഥിയുമായ ഉമാ തോമസ്. ഇരക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും കേസ് അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങളെയും ചെറുക്കുമെന്നും ഉമാ തോമസ് പറഞ്ഞു. ഇരക്ക് വേണ്ടി പി ടി തോമസ് തുടങ്ങിവെച്ച സമരം താന്‍ തുടരുമെന്നും ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ രവീന്ദ്രന്‍ നടത്തിയ സമരത്തില്‍ ഉമാ തോമസ് പങ്കെടുക്കുകയും ചെയ്തിരുന്നു.
'ഇരയോടൊപ്പമാണ് നില്‍ക്കേണ്ടത്. പി ടി ഉണ്ടായിരുന്നെങ്കില്‍ നടിക്കൊപ്പമാണ് നില്‍ക്കുക. കാരണം ആ ദിവസങ്ങളില്‍ അദ്ദേഹം അനുഭവിച്ചിട്ടുള്ള സമ്മർദ്ദം കണ്ടിട്ടുണ്ട്. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ മാറ്റിയതുതന്നെ പ്രതിയെ രക്ഷിക്കാനുള്ള നീക്കമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ എന്നാണ് ഉമാ തോമസ് സമര വേദിയില്‍ വെച്ച് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടിയെ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന പി ടി തോമസ് നടത്തിയ ഇടപെടല്‍ വളരെ നിര്‍ണായകമായിരുന്നുവെന്ന് അതിജീവിത ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കേസിന് വഴിത്തിരിവുണ്ടായതും തനിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു തന്നതും പി ടി തോമസാണ്. തനിക്ക് അക്രമം നേരിട്ടതറിഞ്ഞ് ഓടിയെത്തിവരില്‍ ഒരാളായിരുന്നു അദ്ദേഹം. പി ടി തോമസ് നല്‍കിയ പിന്തുണയാണ് ആദ്യ ദിനങ്ങളില്‍ തനിക്ക് ആത്മ വിശ്വാസം നല്‍കിയത്. സത്യം ജയിക്കുമെന്നും നീതി ലഭിക്കുമെന്നും അദ്ദേഹം തന്നോട് പറയുമായിരുന്നു. എല്ലാ പിന്തുണയും നല്‍കുമെന്നും കുറ്റവാളി എത്ര വലിയവനാണെങ്കിലും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നുവെന്നും നടി പറഞ്ഞിരുന്നു.