കൊറോണ വൈറസ് ലക്ഷണങ്ങൾ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ നില ഗുരുതരമായി തുടരുന്നു. രണ്ടാം ദിവസവും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ആരോഗ്യനില നേരത്തേയുള്ളതുപോലെയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു. പ്രധാനമന്ത്രി ഈ അസുഖത്തിൽ നിന്ന് കരകയറുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.
കൊറോണ വൈറസ് സ്ഥിരീകരിച്ച് 10 ദിവസം കഴിഞ്ഞിട്ടും രോഗലക്ഷണങ്ങൾ ഭേദമാകാത്ത സാഹചര്യത്തില്‍ രണ്ടു ദിവസം മുന്‍പ് അദ്ദേഹത്തെ ലണ്ടനിലെ സെയ്ന്റ് തോമസ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട എന്ത് ആവശ്യങ്ങളും കൃത്യമായി നിറവേറ്റാന്‍ അദ്ദേഹം വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. തുടര്‍ന്ന് വിദഗ്ധ മെഡിക്കല്‍ സംഘത്തിന്‍റെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ രാത്രിയോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. മികച്ച പരിചരണമാണ് അദ്ദേഹത്തിനിപ്പോള്‍ ലഭിക്കുന്നതെന്ന് വക്താവ് അറിയിച്ചു.