കൊവിഡ് മൂലമുള്ള സാമ്പത്തിക തകർച്ചയെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കം. കൊറോണ വൈറസ് മഹാമാരി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ ആഴത്തിലുള്ള ഭിന്നത തുറന്നുകാട്ടുകയാണ്. ജർമ്മനിയുടെയും നെതർലൻഡിന്റെയും നേതൃത്വത്തിലുള്ള വടക്കൻ രാജ്യങ്ങൾ ആവശ്യത്തിനൊത്ത് ഉയര്‍ന്നു പ്രവർത്തിക്കുന്നില്ലെന്ന് ഇറ്റലിയും സ്‌പെയിനും ആരോപിക്കുന്നു. 'കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ കടക്കെണിയിലായ അംഗരാജ്യങ്ങളെ സഹായിക്കാനുള്ള യൂറോപ്യൻ യൂണിയന്‍റെ പദ്ധതിയെങ്ങാനും പരാജയപ്പെട്ടാൽ, ഈ കൂട്ടായ്മ 'തകർന്നടിയാൻ' സാധ്യതയുണ്ടെന്നുവരെ' സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച തുടങ്ങിയ യൂറോസോൺ ധനമന്ത്രിമാർ തമ്മിലുള്ള ടെലികോൺഫറൻസ് ഏഴു മണിക്കൂർ നീണ്ടുനിന്നു. പല തീരുമാനങ്ങളേയും ഇറ്റലി ശക്തമായി എതിര്‍ക്കുന്നതാണ് കാരണം. ബുധനാഴ്ച രാവിലെ മുതല്‍ മീറ്റിംഗ് പുനരാരംഭിക്കുമെന്നാണ് അറിയുന്നത്. ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ് തുടങ്ങിയ ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ കൊറോണ വൈറസ് മൂലം ഉണ്ടായ കടം 'കൊറോണബോണ്ട്‌സ്' (അല്ലെങ്കിൽ യൂറോബോണ്ടുകൾ) എന്ന പേരില്‍ അംഗരാജ്യങ്ങള്‍ എല്ലാം ചേര്‍ന്ന് പങ്കിടാൻ ആഗ്രഹിക്കുന്നു. എന്നാല്‍ മറ്റു രാജ്യങ്ങള്‍ അതിനോട് മനസ്സു തുറക്കുന്നുമില്ല. ഇറ്റലി, സ്‌പെയിൻ തുടങ്ങിയ യൂണിയനിലെ ദരിദ്ര രാജ്യങ്ങളെ സഹായിക്കാൻ ജർമ്മനിയെ പോലുള്ള സമ്പന്ന രാജ്യങ്ങൾ തയ്യാറല്ല എന്ന് ചുരുക്കം.
മരണങ്ങളുണ്ടെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം കൊറോണ ഏറ്റവും കൂടുതൽ ബാധിച്ചതും ഏറ്റവും കൂടുതല്‍ പേര്‍ മരണമടഞ്ഞതും (17,000 ൽ കൂടുതൽ) ഇറ്റലിയിലാണ്. തൊട്ടു പിറകെ സ്‌പെയിനുമുണ്ട് (14,000 മരണങ്ങള്‍). ഈ പ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘ്യാതങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പ്തന്നെ ഇറ്റലിയുടെ പൊതു കടം ജിഡിപിയുടെ 133% ആയിരുന്നു. ഗ്രീസിനുശേഷം യൂറോസോണിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതുകൊണ്ടുതന്നെ ഒരു ദശാബ്ദത്തിന് മുമ്പുള്ള സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ രൂപീകരിച്ച സംവിധാനങ്ങൾ ഉപയോഗിച്ച് ഒരു യൂറോപ്യൻ യൂണിയൻ റെസ്ക്യൂ ഫണ്ട് രൂപീകരിക്കാനും വായ്പ നൽകാനുമാണ് ജർമ്മനി ആഗ്രഹിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ജര്‍മ്മനി അവരുടെ കടങ്ങള്‍ ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്ന് ഇറ്റലി ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.