കൊച്ചി: നടന്‍ ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസിലെ എട്ടാം പ്രതി സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കും. ഇക്കാര്യം ആവശ്യപ്പെട്ട് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ സമർപ്പിച്ചു. നാളെ ഹാജരാകണമെന്ന് കാണിച്ച് സായ് ശങ്കറിന് കോടതി നോട്ടീസ് അയച്ചു. സൈബര്‍ ഹാക്കറായ സായ് ശങ്കറിനെ തെളിവുകള്‍ നശിപ്പിച്ചതിന്‍റെ പേരിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള 201, 204 വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കഴിഞ്ഞ മാസം എട്ടാം തിയതി സായ് ശങ്കറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ദിലീപിന്റെ മൊബൈൽ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് ഹാക്കർ സായ് ശങ്കർ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സായ് ശങ്കറിന്‍റെ ഫോണില്‍ നിന്നും ഹാര്‍ഡ് ഡിസ്കില്‍ നിന്നും തെളിവുകള്‍ നശിപ്പിച്ചതിന്‍റെ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കേസുമായി സഹകരിക്കാമെന്ന് സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ മാപ്പ് സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം തീരുമാനിച്ചത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയ വിവരം പുറം ലോകം അറിയുന്നത്. കേസ് അന്വേഷിച്ച ഡിവൈഎസ്പി ബെെജു കെ പൗലോസിനെയും ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശനെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടുവെന്നാണ് കേസ്. ബൈജു കെ പൗലോസിന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദിലീപ് നടത്തിയ ഗൂഢാലോചനയുടെ ശബ്ദ രേഖകളും ഡിജിറ്റല്‍ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.