ഡല്‍ഹി: കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്ന നിര്‍ദ്ദേശവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചിന്തൻ ശിബിരിന്‍റെ ഭാഗമായി ഡൽഹിയിൽ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ ഉപസമിതിയിലാണ് രമേശ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരത പര്യടനം നടത്തണം, ജംബോ കമ്മിറ്റികള്‍ പൂര്‍ണമായും ഒഴിവാക്കണം, ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കാനുള്ള അധികാരം പിസിസികൾക്ക് നൽകണം, പിസിസി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളിൽ അൻപതും വലിയ സംസ്ഥാനങ്ങളിൽ പരമാവധി നൂറുമായി നിജപ്പെടുത്തണം, എ ഐ സി സി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം, പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് കണ്ടെത്താന്‍ എല്ലാ വര്‍ഷവും ഒരു മാസം നീണ്ടു നില്‍ക്കുന്ന ഫണ്ട് ശേഖരണ ക്യാംപെയ്ന്‍ നടത്തണം തുടങ്ങി കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വരുത്താനുള്ള നിര്‍ദ്ദേശങ്ങളാണ് ചെന്നിത്തല അവതരിപ്പിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജസ്ഥാനിലെ ഉദയ്പൂരിലാണ് കോൺഗ്രസിൻ്റെ ചിന്തൻശിബിർ ചേരുന്നത്. മേയ് 13 മുതല്‍ 15 വരെയാണ് സമ്മേളനം നടക്കുന്നത്. യോഗത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനോടൊപ്പം രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ട്. ജി 23 നേതാക്കാളായ ഗുലാംനബി ആസാദ്, ശശിതരൂര്‍, ആനന്ദ് ശർമ്മ തുടങ്ങിയവരും വിവിധ കമ്മിറ്റികളില്‍ അംഗങ്ങളാണ്. 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.